

കൊച്ചി: ബിജെപി ആയിരുന്നെങ്കില്‍ ശബരിമലയിലെ കട്ടിള ആരും പെളിക്കില്ലെന്നു ശോഭാ സുരേന്ദ്രന്‍. ബിജെപി കുറേ മുന്‍പ് തന്നെ ഭരണത്തില്‍ വന്നിരുന്നെങ്കില്‍ കേരളത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകുമായിരുന്നെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് തോന്നുന്നുണ്ടെന്നും ബിജെപി നേതാവ് വ്യക്തമാക്കി. 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്സിൽ' സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍.
'ഒരു അര ഡസന്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായിരുന്നെങ്കില്‍ ശബരിമല കട്ടിള പൊളിക്കുമോ? അതു ചോദിക്കാന്‍ അവിടെ ആളുണ്ടായിരുന്നു എങ്കില്‍.'
'ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ബിജെപി ചോദിച്ച ഒരു ചോദ്യത്തിനും കോണ്‍ഗ്രസ് ലീഡര്‍ഷിപ്പ് മറുപടി പറഞ്ഞിട്ടില്ല. ഏതു കാര്യത്തിലും അഭിപ്രായം പറയുന്ന വിഡി സതീശന്‍, എന്തിനാണ് ആന്റോ ആന്റണിയ്‌ക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ മാഡത്തെ കണ്ടത് എന്നു ഞങ്ങള്‍ പലരും ചോദിച്ചിട്ടും ഉത്തരം പറഞ്ഞിട്ടില്ല. അടൂര്‍ പ്രകാശ് എന്തിനു വേണ്ടി ഉണ്ണികൃഷ്ന്‍ പോറ്റിയ്‌ക്കൊപ്പം സോണിയാ ഗാന്ധിയുടെ വീട്ടില്‍ പോയി എന്നതും പറഞ്ഞിട്ടില്ല. എന്താണ് സോണിയ ഗാന്ധിയുടെ കൈയില്‍ കെട്ടിക്കൊടുത്തത്. മാധ്യമങ്ങളും ജനങ്ങളും അറിയുമ്പോള്‍ കാണാതിരിക്കുന്ന സ്ഥലത്ത് വേറെ കെട്ടിയിട്ടുണ്ടോ. പുരാവസ്തു എന്ന നിലയില്‍ ഈ കട്ടിളപ്പാളിയിലെ സ്വര്‍ണത്തെ രാജ്യാന്തര കള്ളന്‍മാര്‍ക്ക് വിറ്റോ.'
'രമേശ് ചെന്നിത്തല എസ്‌ഐടിയുടെ മുന്നില്‍ ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ആ ചെന്നിത്തലയ്ക്കറിഞ്ഞുകൂടെ വിഷയത്തില്‍ മുഖ്യമന്ത്രി അറിയാതെ സിബിഐക്ക് വരാന്‍ കഴിയില്ലെന്ന്. അന്താരാഷ്ട്ര ബന്ധങ്ങളുള്ള കേസില്‍ സിബിഐ വരണമെങ്കില്‍ മുഖ്യമന്ത്രി അതിനു തയ്യാറാകണം. അല്ലെങ്കില്‍ കോടതി പറയണം. ചെന്നിത്തല പോലും എസ്‌ഐടിയെ മാത്രം വിശ്വാസത്തിലെടുത്താണോ മുന്നോട്ടു പോകുന്നതു എന്നു കേരളം സംശയിക്കുന്നുണ്ട്.'
'ഈ കേസില്‍ കോണ്‍ഗ്രസിനു പങ്കാളിത്തമില്ലെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ ഇതിനു മറുപടി പറയാത്തത്. ഇക്കാര്യങ്ങള്‍ കേരളം ചര്‍ച്ച ചെയ്യും. ആളുകളുടെ ചിന്തകള്‍ക്ക് മൗഢ്യമുണ്ടെന്നാണ് ശബരിമല കേസില്‍ കോണ്‍ഗ്രസ് വിചാരിക്കുന്നത്.'
'ശബരിമലയ്ക്ക് മാലയിട്ടു പോകുന്ന ഒരു മാര്‍ക്‌സിസ്റ്റു പര്‍ട്ടി പ്രവര്‍ത്തകന്റെ ഭാര്യയും അവരുടെ കൂടെ നിന്നില്ല. കേരളത്തില്‍ നവോത്ഥാനം സംഭവിപ്പിക്കാന്‍ ഞാന്‍ ചേട്ടന്റെ കൂടെയിറങ്ങാം എന്നു ഒരു ജില്ലാ സെക്രട്ടറിയുടേയോ ഒരു സംസ്ഥാന നേതാവിന്റേയോ എതെങ്കിലും ഒരു നേതാവിന്റേയോ ഭാര്യയോ മകളോ ഒരാളും പറഞ്ഞില്ല.'
'പൊലീസിനെ ഉപയോഗിച്ച് ശക്തിയുപയോഗിച്ച് ഒരു വിശ്വാസവുമില്ലാത്ത സ്ത്രീകളെ ശബരിമല കയറ്റുന്നതാണ് കണ്ടത്. അതിന്റെ ശിക്ഷ അവര്‍ക്കു കിട്ടി. അവര്‍ പാര്‍ലമെന്റിലേക്ക് പോകേണ്ടെന്നു ജനം തീരുമാനിച്ചു. ഇവരെ താഴെയിറക്കാന്‍ ബിജെപിയ്ക്കു കരുത്തുണ്ടോ എന്നു ജനം പരിശോധിച്ചു. അതാണ് പല സ്ഥലത്തും ബിജെപി വോട്ടുകള്‍ 20 ശതമാനത്തില്‍ എത്താന്‍ കാരണം.'
'ഇതുവരെയുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നു വ്യത്യസ്തമായി ജനം ചിന്തിക്കാന്‍ പോകുകയാണ്. കാരണം അവര്‍ക്ക് മനസിലായി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സോണിയ മാഡത്തിന്റെ മുന്നിലെത്തിച്ച അടൂര്‍ പ്രകാശിന് ശബരിമല ആചാരത്തോട് എന്തു ഭക്തി. ഉണ്ണികൃഷ്ണന്‍ പോറ്റി വെറുതെ ഒരാളുടെ പിറകെ വെറുതെ കറങ്ങി നടക്കുന്ന ഒരാളല്ല.'
'ഇതുവരെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഒരു പ്രത്യേക ഗൂഢാലോചന ശബരിമല കേന്ദ്രീകരിച്ച് നടന്നിട്ടുണ്ട്. അവിടെ വിമാനത്താവളത്തിനായി ഒരു പ്രത്യേക സ്ഥലം സെറ്റ് ചെയ്തു. രണ്ട് മുന്നണികളും ആ വിമാനത്താവളം വരുന്നതിന് തയ്യാറായിരുന്നു. ആറന്‍മുള ഭഗവാനെ ഇഷ്ടപ്പെടുന്ന കോണ്‍ഗ്രസുകാരും ഉത്രട്ടാതി വള്ളംകളി ഇഷ്ടപ്പെടുന്ന കോണ്‍ഗ്രസുകാരും ആറന്മുളയിലെ കൊടിമരം വിമാനത്താവളം വന്നാല്‍ തകര്‍ക്കപ്പെടുമെന്നു അറിഞ്ഞിട്ടു കൂടി വിമാനത്താവളം കൊണ്ടു വരാന്‍ ശ്രമിക്കുന്ന ആ മൂവര്‍ സംഘവുമായി മീറ്റിങ് നടത്തിയിട്ടുണ്ട്. നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തരുമടക്കമുള്ള എല്ലാവരും മുന്നോട്ടു വന്നെതിര്‍ത്തപ്പോഴാണ് ആ സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്.'
'ശബരിമലയില്‍ രണ്ട് മുന്നണികളുടേയും ലക്ഷ്യം അയ്യപ്പനല്ല. രണ്ട് മുന്നണികളുടേയും ലക്ഷ്യം അതൊരു ടൂറിസ്റ്റ് കേന്ദ്രം പോലെയാകണം എന്നാണ്'- ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates