

തൃശൂർ: കായിക പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന, ഫുട്ബോൾ ഇതിഹാസം പത്മശ്രീ ഐഎം വിജയന്റെ പേരിലുള്ള സ്പോർട്സ് കോംപ്ലക്‌സ് യാഥാര്‍ഥ്യമാകുന്നു. മാലിന്യ കൂമ്പാരമായിരുന്ന ലാലൂര്‍ ഇനി കായിക വിസ്മയങ്ങളുടെ ഈറ്റില്ലമായി മാറി ചരിത്രത്തിലേക്ക്.
അന്താരാഷ്ട്ര സ്‌പോര്‍ട്സ് കോംപ്ലക്‌സ്, 5000 പേരെ ഉള്‍ക്കൊള്ളാവുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം, ബാഡ്മിന്റണ്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ഹാന്റ് ബോള്‍ കോര്‍ട്ടുകള്‍, ഫുട്‌ബോള്‍ ഗ്രൗണ്ട്, പ്രാക്ടീസ് പൂള്‍, പവലിയന്‍ ബ്ലോക്ക്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ച് സംസ്ഥാന കായിക വകുപ്പും തൃശൂര്‍ കോര്‍പറേഷനും സംയുക്തമായി ഐഎം വിജയന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നാടിന് സമര്‍പ്പിക്കും. ഹോക്കി ഗ്രൗണ്ട്, കായിക താരങ്ങള്‍ക്കും പരിശീലകര്‍ക്കുമുള്ള റെസിഡന്‍ഷ്യല്‍ ബ്ലോക്ക്, പാര്‍ക്കിങ് ഗ്രൗണ്ട് എന്നിവ രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തീകരിക്കും.
നവംബര്‍ മൂന്നിന് വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യും. ഗ്രൗണ്ടിന്റെ ഉദ്ഘാടനം കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി നിര്‍വഹിക്കും. അക്വാട്ടിക്‌സ് കോംപ്ലക്‌സിന്റെയും കായിക പ്രതിഭകളെ ആദരിക്കലും റവന്യു മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. പവലിയന്‍ ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിക്കും. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം പി ബാലചന്ദ്രന്‍ എംഎല്‍എയും ടെന്നീസ് കോര്‍ട്ടിന്റെ ഉദ്ഘാടനം എസി മൊയ്തീന്‍ എംഎല്‍എയും സമരഭടന്‍മാരെ ആദരിക്കല്‍ മുന്‍ കായിക മന്ത്രി ഇപി ജയരാജനും കായിക പ്രതിഭകളെ ആദരിക്കല്‍ മുന്‍ കൃഷി മന്ത്രി വിഎസ് സുനില്‍കുമാറും നിര്‍വഹിക്കും. ചടങ്ങില്‍ തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എംകെ വര്‍ഗ്ഗീസ് അധ്യക്ഷത വഹിക്കും.
2016ല്‍ അധികാരത്തിലേറിയ സര്‍ക്കാര്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടൊപ്പം സമൂഹത്തിനു മാതൃകയാകുന്ന ഒരിക്കലും വിസ്മരിക്കാത്ത ഒരു വികസനത്തെ യാഥാര്‍ഥ്യമാക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഐഎം വിജയന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യഥാര്‍ഥ്യമാക്കിയത്.
2016ല്‍ കോര്‍പറേഷന്‍ നല്‍കിയ ബദല്‍ വികസന രേഖയില്‍ ഉള്‍പ്പെടുത്തിയ പ്രൊജക്ട് അംഗീകരിച്ച് കിഫ്ബിയിലൂടെ 50 കോടി അനുവദിച്ച് 2018ല്‍ കായിക മന്ത്രിയായിരുന്ന ഇപി ജയരാജന്‍ തറക്കല്ലിട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ആധുനിക സൗകര്യങ്ങളോടും അന്താരാഷ്ട്ര നിലവാരത്തോടു കൂടിയുമുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് കായിക രംഗത്ത് ജില്ലയ്ക്ക് വലിയ സംഭാവനയായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
