

കൊല്ലം: കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് തടി ലോറി പൊട്ടിച്ച കേബിളിൽ കുരുങ്ങി വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റ് കേസിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ഡ്രൈവറുടെ പേരു വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ലോറിയുമായി കരുനാഗപ്പള്ളി സിഐയ്ക്ക് മുന്നിൽ എത്തിയാണ് ഡ്രൈവർ കീഴടങ്ങിയത്. ലോറി ഉടമയും സ്റ്റേഷനിലെത്തിയിരുന്നു.
മനുഷ്യ ജീവനു ആപത്തുണ്ടാക്കും വിധം അശ്രദ്ധമായി വാഹനമോടിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നാട്ടുകാർ ലോറി തടഞ്ഞു വച്ച് വിവരം അറിയിച്ചിട്ടും മണിക്കൂറുകളോളം കഴിഞ്ഞാണ് പൊലീസ് കേസെടുത്തതെന്ന ആക്ഷേപമുണ്ട്.
തടി കയറ്റി വന്ന ലോറി തട്ടി പൊട്ടിയ കേബിളിൽ കുരുങ്ങി വളാലിൽ മുക്കിൽ സന്ധ്യയ്ക്കാണ് പരിക്കേറ്റത്. സന്ധ്യയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ സന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് ഇന്നലെ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഭർത്താവിന്റെ വർക്ക് ഷോപ്പിൽ എത്തി സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആ സമയത്ത് റോഡിലൂടെ പോകുകയായിരുന്ന തടി ലോറി തട്ടിയാണ് കേബിൾ പൊട്ടിയത്. രണ്ടു കേബിളുകളാണ് പൊട്ടിയത്.
ഇതിൽ കുരുങ്ങിയ സന്ധ്യയെ 20 മീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു. അതിനിടെ ഉയർന്നുപൊങ്ങിയ സ്‌കൂട്ടർ സന്ധ്യയുടെ ദേഹത്ത് വീണു. ഹെൽമെറ്റ് ധരിച്ചതിനാൽ അത്യാഹിതം സംഭവിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. തുടക്കത്തിൽ കേബിൾ കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ സന്ധ്യ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
എന്നാൽ ശ്രമം വിജയിക്കാതെ വന്നതോടെ, കേബിളിൽ കുരുങ്ങിയ സന്ധ്യയെ വലിച്ചിഴയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ നാട്ടുകാർ ചേർന്ന് ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തോളെല്ലിന് പരിക്കേറ്റ സന്ധ്യയെ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവം അറിയാതെ മുന്നോട്ടുപോയ ലോറിയെ നാട്ടുകാർ പിന്തുടർന്ന് തടഞ്ഞുനിർത്തി. തുടർന്ന് ചിത്രങ്ങൾ പകർത്തിയ ശേഷം നാട്ടുകാർ പൊലീസിൽ പരാതി നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates