

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ട് 2020ൽ തന്നെ കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയിരുന്നതായി റിപ്പോർട്ടുകൾ. എഡിജിപി ആയിരുന്ന മനോജ് എബ്രഹാം ഒരു രഹസ്യാന്വേഷണം നടത്താൻ സ്‌പെഷ്യൽ ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹറയും മനോജ് എബ്രഹാമും മോൻസനിന്റെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യാന്വേഷണം നടത്താൻ മനോജ് എബ്രഹാം സ്പെഷ്യൽ ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. വിദേശത്തടക്കം ഇയാൾക്ക് സാമ്പത്തിക ഇടപാടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
മോൻസനിന്റെ ഇടപാടുകളിൽ വലിയ ദുരൂഹതയുണ്ട്. ഉന്നതരായ ഒട്ടേറെ പേരുമായി ഇയാൾ ബന്ധം പുലർത്തുന്നു. പുരാവസ്തുക്കളാണ് ഇയാളുടെ പ്രധാന ബിസിനസ്. ഇതിന്റെ വിൽപ്പനക്കും കൈമാറ്റത്തിനും മറ്റും കൃത്യമായ ലൈസൻസ് ഉണ്ടോ എന്നത് സംശയമാണെന്നും രഹസ്യാന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മോൻസനിന്റെ പിതാവ് ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. സർക്കാർ ഉദ്യോഗത്തിലിരിക്കെ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് മോൻസനിന്റെ സഹോദരനാണ് പിന്നീട് ഈ ജോലി ലഭിച്ചത്. പ്രൈമറി വിദ്യാഭ്യാസം മാത്രമാണ് ഉള്ളതെന്നും കന്യാസ്ത്രീ ആയിരുന്ന യുവതിയെ ആണ് വിവാഹം ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി എൻഫോഴ്‌സമെന്റിനോട് അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയതും പുറത്തു വന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates