

പാലക്കാട്: തമിഴ്നാട്ടില്‍നിന്ന് കേരളത്തിന് അര്‍ഹമായ വെള്ളം ഉറപ്പാക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് മുന്‍ വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി രംഗത്ത്. അന്തര്‍ സംസ്ഥാന നദീജല കരാറിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഷയത്തില്‍ നിരുത്തരവാദ സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇതിനെതിരെ കര്‍ഷകര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പറമ്പിക്കുളത്തുനിന്ന് കേരളത്തിന് ലഭിക്കേണ്ട വെള്ളത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. 400 ക്യുസെക്‌സ് വെള്ളം കിട്ടേണ്ട സ്ഥാനത്ത് 160 ക്യുസെക്‌സ് മാത്രമാണ് ലഭിക്കുന്നത്. എന്നാല്‍ വെള്ളം ആവശ്യപ്പെട്ട് തമിഴ്നാടിന് ഒരു കത്ത് അയക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പറമ്പിക്കുളത്ത് 9.7 ടിഎംസി വെള്ളം ലഭ്യമായിരിക്കെയാണ് ഈ അലംഭാവമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഒന്നാം വിള നശിച്ച് ഏകദേശം 130 കോടി രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. നിലവിലെ സാഹചര്യത്തില്‍ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും കൃഷ്ണന്‍കുട്ടി ചൂണ്ടിക്കാട്ടി. കര്‍ണാടകയോട് വെള്ളത്തിനായി തമിഴ്നാട് നടത്തുന്ന ശ്രമങ്ങളുടെ കാല്‍ഭാഗം പോലും കേരളം നടത്തുന്നില്ല. മറിച്ച്, അട്ടപ്പാടി വാലി പോലുള്ള കേരളത്തിന്റെ പദ്ധതികളെ തമിഴ്നാട് നിരന്തരം എതിര്‍ക്കുകയാണ്.
ഉദ്യോഗസ്ഥരുടേയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ അര്‍ഹമായ വെള്ളം നേടിയെടുക്കാന്‍ കര്‍ഷകര്‍ തന്നെ നേരിട്ട് ഇടപെടണമെന്നും കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates