

തിരുവനന്തപുരം: പുസ്തക വിവാദത്തില്‍ പ്രതികരണവുമായി എഴുത്തുകാരി കെ ആര്‍ മീര. ദീര്‍ഘകാലത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് കലാച്ചിയെന്നും ധാരാളം ചിന്തിച്ച് പണിയെടുത്ത് വായനക്കാര്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചതാണ് പുസ്തകമെന്നും അവര്‍ പറഞ്ഞു. എയറില്‍ നില്‍ക്കുന്ന സമയമാണിതെന്നും എക്കാലത്തും എയറില്‍ നിന്നാണ് എഴുതുന്നതെന്നും കെ ആര്‍ മീര പറഞ്ഞു.
'ഏറ് കിട്ടുന്ന കല്ലുകള്‍ കൊണ്ട് കൊട്ടാരം പണിയും. എത്ര പ്രശ്‌നങ്ങള്‍ ഉണ്ടായാലും എഴുത്ത് തുടരും. അഭിപ്രായം പറയുന്നത് ഒഴിവാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മിടുക്കി ആണെന്ന് തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായല്ല അതെന്നും' കെ ആര്‍ മീര പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ പ്രൊഫസര്‍ കെ സുധാകരന്‍ സാംസ്‌കാരിക പുരസ്‌കാര സമര്‍പ്പണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ ആര്‍ മീര.
''കലാച്ചി' തന്റെ എഴുത്തിലെ കടുത്ത പരീക്ഷണമാണ്. ഒരുപാട് യാത്ര ചെയ്ത് വളരെ ചിന്തിച്ച് പണിയെടുത്ത് വായനക്കാര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചതാണ് കലാച്ചിയെന്നും തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. അഭിപ്രായം പറയുന്ന സ്ത്രീകളെ നിശബ്ദരാക്കാന്‍ കാലങ്ങളായുള്ള ശ്രമമാണെന്നും എത്ര പ്രശ്‌നങ്ങളുണ്ടായാലും എഴുത്ത് തുടരുമെന്നും അവര്‍ പറഞ്ഞു. ഏറ് കിട്ടുന്ന കല്ലുകള്‍ കൊണ്ട് കൊട്ടാരം പണിയുമെന്നും അഭിപ്രായം പറയുന്നത് ഒഴിവാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.
അനുകരണ വിവാദങ്ങളില്‍ പുരുഷന്മാരുടെ പേര് കേട്ടിട്ടില്ല. ഇതുവരെ എവിടെയും 'എംടിയടി', 'പുനത്തിലടി' എന്നൊന്നും കേട്ടിട്ടില്ല. പക്ഷെ 'ദീപയടി' എന്ന പ്രയോഗം നമ്മള്‍ കേട്ടു. ഒരു സ്ത്രീയെ തെറ്റിദ്ധരിപ്പിച്ച് കവിത പ്രസിദ്ധീകരിപ്പിച്ചു. ചതിക്കപ്പെട്ടയാള്‍ ശിക്ഷിക്കപ്പെടുകയാണ്. ചതിച്ചയാളോട് ചോദ്യമില്ല. ജീവിതകാലം മുഴുവന്‍ ബാഡ്ജ് കുത്തി കൊടുത്തു. 'ദീപയടി'യെ'മീരയടി' എന്ന് മാറ്റിയാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും കെ ആര്‍ മീര പറഞ്ഞു.
മാധ്യമങ്ങള്‍ക്കെതിരെയും മീര രംഗത്തെത്തി. നമുക്ക് ഇഷ്ടപ്പെട്ടത് മാത്രമേ സ്വീകരിക്കൂ എന്നുള്ളതാണ് മാധ്യമ രീതി. മാധ്യമ അധര്‍മ്മമാണിത്. അനാവശ്യമായ കാര്യങ്ങള്‍ ആഘോഷമാക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ മനുഷ്യത്വത്തോടെയാണ് മുന്‍കാലങ്ങളില്‍ എഴുത്തുകാരെ സമീപിച്ചിരുന്നത്. വിശ്വസിക്കാന്‍ ഇഷ്ടമുള്ളത് വിശ്വസിക്കും. തന്റെ വാക്കുകളും പുസ്തകങ്ങളും തനിക്ക് വേണ്ടി സംസാരിക്കുമെന്നും കെ ആര്‍ മീര പറഞ്ഞു.
കെ ആര്‍ മീരയുടെ കലാച്ചിയുടെയും ഹരിത സാവിത്രിയുടെ സിന്നും തമ്മില്‍ ഉള്ളടക്കത്തില്‍ സാമ്യമുണ്ടെന്നായിരുന്നു ഉയര്‍ന്ന ആരോപണം. 2022ലായിരുന്നു ഹരിതയുടെ സിന്‍ പുറത്തിറങ്ങിയത്. മീരയുടെ കലാച്ചി പുറത്തിറങ്ങിയത് 2025ലായിരുന്നു. കാമുകനെ തേടി വിദേശത്തെ പ്രശ്നബാധിത മേഖലയില്‍ പോകുന്ന യുവതികളുടെ പോരാട്ടമായിരുന്നു രണ്ട് നോവലുകളിലെയും അടിസ്ഥാന പ്രമേയം. ഇത് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ച നടന്നിരുന്നു. ഇതിനിടെ കെ ആര്‍ മീരയ്ക്കെതിരെ ഒളിയമ്പുമായി ഹരിത ഫെസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. 'ലോകമെമ്പാടുമുള്ള സാഹിത്യ മോഷ്ടാക്കളുടെ ചില നീച തന്ത്രങ്ങള്‍' എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഹരിതയുടെ കുറിപ്പ്. ചിലര്‍ മറ്റൊരു രാജ്യത്തിലേക്ക് കഥ പറിച്ചു നടുമെന്നും രാത്രിയെ പകലാക്കുകയും മഴയെ മഞ്ഞാക്കുകയും ചെയ്യുമെന്നും ഹരിത പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഫെസ്ബുക്കിലൂടെ തന്നെ പ്രതികരണവുമായി മീരയും രംഗത്തെത്തിയിരുന്നു. 2025ലാണ് കലാച്ചി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചതെങ്കിലും 2020 നവംബര്‍ 16 മുതല്‍ ഖണ്ഡഃശ്ശ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കെ ആര്‍ മീര പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates