

തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുന്‍ ബാങ്ക് പ്രസിഡന്റ് എന്‍ ഭാസുരാംഗനെതിരെ കടുത്ത നടപടിക്ക് സിപിഐ. ഭാസുരാംഗനെതിരായ നടപടി ചര്‍ച്ച ചെയ്യാനായി സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് രാവിലെ യോഗം ചേരും. ഭാസുരാംഗനെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ സിപിഐ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയതായാണ് സൂചന.
ആരോപണത്തിന് പിന്നാലെ ഭാസുരാംഗനെ പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും നേരത്തെ തരംതാഴ്ത്തിയിരുന്നുവെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ പറഞ്ഞു. ഭാസുരാംഗനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും, ഇക്കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി ആശയവിനിമയം നടത്തിയതായും മാങ്കോട് രാധാകൃഷ്ണന്‍ സൂചിപ്പിച്ചു. ഭാസുരാംഗനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയേക്കുമെന്നാണ് സൂചന.
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു ബാങ്കിലും ഭാസുരാംഗന്റെയും മുന്‍ സെക്രട്ടറിമാരുടേയും വീടുകളിലും കേന്ദ്ര സേനയുടെ അകമ്പടിയോടെ ഇഡി സംഘം പരിശോധനയ്ക്ക് എത്തിയത്. സിപിഐ നേതാവ് ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികൾ വായ്പ നൽകി തുടങ്ങിയ ഗുരുതര ക്രമക്കേടുകളിലൂടെ 101 കോടി രൂപയുടെ സാമ്പത്തിക ശോഷണം ബാങ്കിനുണ്ടായെന്നാണു സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. 173 കോടി രൂപ നിക്ഷേപകർക്കു നൽകാനുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
