കാനുമായി ഒരാള്‍ ട്രെയിനില്‍ കയറി, ബോഗിക്ക് തീപിടിക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം 

 കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
ട്രെയിനിന്റെ ബോഗി കത്തിനശിച്ച നിലയില്‍, സ്‌ക്രീന്‍ഷോട്ട്
ട്രെയിനിന്റെ ബോഗി കത്തിനശിച്ച നിലയില്‍, സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

കണ്ണൂര്‍:  കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം. ട്രെയിനിന് തീപിടിക്കുന്നതിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാനുമായി ഒരാള്‍ ട്രെയിനില്‍ കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. ബിപിസിഎല്ലിന്റെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. സിസിടിവിയില്‍ കാണുന്ന ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ അന്വേഷണ ഏജന്‍സികള്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കത്തിയ കോച്ച് സീല്‍ ചെയ്തു.

അതിനിടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ റെയില്‍വേയുടെ പരിശോധന തുടങ്ങി. പാലക്കാട് എഡിആര്‍എം സക്കീര്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് സക്കീര്‍ ഹുസൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ ഒരു നിഗമനത്തിലെത്താന്‍ കഴിയില്ല. ഫൊറന്‍സിക് പരിശോധനയിലെ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് എലത്തൂരില്‍ ഷാറുഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. എന്‍ജിന്‍ വേര്‍പെടുത്തിയ ശേഷം ജനറല്‍ കംപാര്‍ട്ട്മെന്റിലെ ബോഗിയില്‍ തീപിടിത്തമുണ്ടായതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

രാത്രി ഒന്നരയോടെയാണ് സംഭവം. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം എട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. ആര്‍ക്കും പരിക്കില്ല. എന്‍ജിന്‍ വേര്‍പെടുത്തിയ ശേഷം ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചിലാണ് തീപിടിത്തം ഉണ്ടായത്. അതിനാല്‍ റെയില്‍വേ പൊലീസ് അട്ടിമറി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്‍ജിനുമായി ബന്ധമില്ലാത്ത സ്ഥിതിക്ക് ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത കുറവാണെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത പൂര്‍ണമായും റെയില്‍വേ പൊലീസ് തള്ളുന്നുമില്ല.

രാത്രി പതിനൊന്നോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിനിന്റെ ഒരു ബോഗിയാണ് പൂര്‍ണമായും കത്തിനശിച്ചത്. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. മൂന്ന് യൂണിറ്റ് അഗ്നിശമന സേനാ സംഘം ഏറെ നേരം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികള്‍ക്ക് കേടുപാട് ഉണ്ടായിട്ടില്ല.

തീ ഉയരുന്നത് റെയില്‍വേ ജീവനക്കാരാണ് ആദ്യം കണ്ടത്. അഗ്നിശമന സേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താന്‍ തടസമായത് പ്രതിസന്ധിക്ക് ഇടയാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com