കണ്ണൂർ: ജില്ലയിലെ വാണിയപ്പാറ ഇൻഫാന്റ് ജീസസ് ചർച്ച് ശ്മശാനത്തിലെ കല്ലറയ്ക്കുള്ളിൽ അസാധാരണ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത വസ്തുക്കൾ കണ്ടെത്തിയത് ദുരൂഹതയ്ക്കും ആശങ്കയ്ക്കും വഴിതുറക്കുന്നു. കല്ലറ തുറന്ന് പരിശോധിച്ചപ്പോഴാണ് സാധാരണ സംസ്‌കാര രീതികൾക്ക് വിപരീതമായി പായയിൽ വരിഞ്ഞുമുറുക്കി കെട്ടിയ നിലയിലുള്ള വസ്തുക്കൾ കണ്ടെത്തിയത്. ഇതിനുള്ളിൽ അജ്ഞാത മൃതദേഹമാണെന്ന സംശയം ശക്തമായതോടെ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു കല്ലറയ്ക്കുള്ളിൽ നിയമവിരുദ്ധമായി മറ്റൊരു മൃതദേഹം കൂടി രഹസ്യമായി അടക്കം ചെയ്തതാണോ എന്നതടക്കമുള്ള ദുരൂഹതകളാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. പരമ്പരാഗത ക്രിസ്ത്യൻ മതവിശ്വാസ പ്രകാരവും ആചാരങ്ങൾ അനുസരിച്ചും മൃതദേഹങ്ങൾ ഇത്തരത്തിൽ പായയിൽ പൊതിഞ്ഞ് കല്ലറയ്ക്കുള്ളിൽ അടക്കം ചെയ്യാറില്ലെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
പോസ്റ്റ്‌മോർട്ടം ചെയ്ത മൃതദേഹമെന്ന് സംശയം; പള്ളി വികാരി
അസ്വാഭാവികമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പള്ളി കമ്മിറ്റിയാണ് പൊലീസിനെ =വിവരമറിയിച്ചതെന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിലും വ്യക്തമാക്കി.
കല്ലറയ്ക്കുള്ളിൽ പായയിൽ പൊതിഞ്ഞു വെച്ചിരിക്കുന്നത് മൃതദേഹമാണെന്ന് ശക്തമായ സംശയമുണ്ട്. ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ശ്മശാന നടപടികളല്ല ഇവിടെ നടന്നിട്ടുള്ളത്. മുൻപ് എവിടെയെങ്കിലും വെച്ച് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം നിയമവിരുദ്ധമായി ആരും കാണാതെ കല്ലറയ്ക്കുള്ളിൽ കൊണ്ടുവന്ന് തള്ളിയ മൃതദേഹമാണോ ഇതെന്ന കാര്യത്തിലും സംശയമുണ്ട്. സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ പൊലീസിന്റെ അന്വേഷണത്തോട് പള്ളി അധികൃതരും കമ്മിറ്റിയും പൂർണ്ണമായി സഹകരിക്കുമെന്നും വികാരി കൂട്ടിച്ചേർത്തു.
സംഭവസ്ഥലത്തെത്തിയ കരിക്കോട്ടക്കരി പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്കായി കല്ലറ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. റവന്യൂ അധികാരികളുടെയും മെഡിക്കൽ സംഘത്തിന്റെയും സാന്നിധ്യത്തിൽ കല്ലറയിലെ വസ്തുക്കൾ പുറത്തെടുത്ത് വിശദമായ ഫോറൻസിക് പരിശോധനകൾ നടത്താനാണ് പൊലീസ് തീരുമാനം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates