

കാസർകോട്: സംസ്ഥാനത്തെ ആരോഗ്യരംഗത്തെ പുകഴ്ത്തി കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു. ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന് മാതൃകയാകുകയാണ്. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് കര്‍ണാടക രാജ്യവുമായല്ലെന്നും കേരളവും തമിഴ്‌നാടുമായിട്ടാണ് താരതമ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യരംഗത്ത് എല്ലാ സൂചികയിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യ വലിയ മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. ഇക്കാര്യത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. ആരോഗ്യ രംഗത്ത അടിസ്ഥാന സൗകര്യങ്ങള്‍, മനുഷ്യവികസന സൂചിക തുടങ്ങി വിവിധ രംഗങ്ങളില്‍ കേരളമാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് കര്‍ണാടകയെ ഇന്ത്യയുമായിട്ടില്ല, കേരളവുമായിട്ടാണ് താരതമ്യം ചെയ്യുന്നത്. കാരണം ആരോഗ്യസേവനരംഗത്ത് കേരളമാണ് മുന്നില്‍ നില്‍ക്കുന്നതെന്നും ആരോഗ്യരംഗത്ത് രാജ്യത്തിന്റെ നായകത്വം വഹിക്കുന്നത് കേരളമാണെന്നും കാസര്‍ക്കോട്ട് പുതിയ ആശുപത്രിയുടെ ഉദ്ഘാടന വേളയില്‍ മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പങ്കെടുത്ത പരിപാടിയിലാണ് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവിന്റെ കേരളത്തെ പുകഴ്ത്തി കൊണ്ടുള്ള പ്രസ്താവന. ഒരാഴ്ച മുന്‍പ് ആലപ്പുഴയില്‍ നടന്ന പരിപാടിക്കിടെ കര്‍ണാടക റവന്യൂമന്ത്രി കൃഷ്ണ ബൈര ഗൗഡയും സമാനമായ പരാമര്‍ശം നടത്തിയിരുന്നു. ആരോഗ്യരംഗത്ത് കേരളം നമ്പര്‍ വണ്‍ ആണെന്നാണ് അന്ന് മന്ത്രി പുകഴ്ത്തിയത്. ആ ഘട്ടത്തില്‍ തന്നെയായിരുന്നു നിയമസഭയില്‍ കേരളത്തിലെ കോണ്‍ഗ്രസും പ്രതിപക്ഷവും ആരോഗ്യരംഗത്തെ വിമര്‍ശിച്ചത്. കൂടാതെ ആരോഗ്യരംഗത്തെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തിലെ ആരോഗ്യരംഗത്തെ പുകഴ്ത്തി കര്‍ണാടക റവന്യൂമന്ത്രി പ്രസ്താവന നടത്തിയത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടകയിലെ ആരോഗ്യമന്ത്രി തന്നെ കേരളത്തിലെ ആരോഗ്യരംഗത്തെ പുകഴ്ത്തി രംഗത്തുവന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
