

കാസർകോട്: അഞ്ജുശ്രീയുടെ മരണം എലിവിഷം അകത്തു ചെന്നാണെന്നു അന്തിമ പരിശോധന ഫലം. കോഴിക്കോട് റീജണൽ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ കൂടുതൽ അളവിൽ എലിവിഷം ഉള്ളിൽ ചെന്നതാണ് മരണത്തിനിടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു. കണ്ണൂർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെയും കോഴിക്കോട് റീജണൽ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ജുശ്രീയുടെ മരണം എലി വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നാണെന്ന് വ്യക്തമായതെന്ന് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക‍്സേന അറിയിച്ചു.
ഭക്ഷ്യവിഷബാധയെ തുടർന്നാണ് അഞ്ജുശ്രീ മരിച്ചതെന്നായിരുന്നു ആദ്യഘട്ടത്തിൽ പ്രചാരണമുണ്ടായിരുന്നത്. മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും മറ്റു വിഷാംശം അകത്തു ചെന്നാണെന്നും പരിയാരം മെഡിക്കൽ കോളജിൽ അഞ്ജുശ്രീയുടെ പോസ്‌റ്റുമോർട്ടം നടത്തിയ സർജൻ സൂചിപ്പിച്ചിരുന്നു. ശരീരത്തിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ടെന്നും കരൾ പ്രവർത്തന രഹിതമായെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഞ്ജുശ്രീയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.
സുഹൃത്തിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ മാനസികസമ്മർദം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുറിപ്പിലെ സൂചന. ഡിസംബർ 31നാണ് അഞ്ജുശ്രീ അൽറോമാൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി ഭക്ഷണം വാങ്ങി കഴിച്ചത്. മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ.കോളജിലെ രണ്ടാം വർഷം ബികോം വിദ്യാർഥിനിയായിരുന്നു അഞ്ജുശ്രീ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
