

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനവും, തീരദേശ മേഖലകളെ ബാധിക്കുന്ന കരിമണൽ ഖനന നിർദേശവും ഉയർത്തുന്ന ജനകീയ ആശങ്കകൾ പരിഹരിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി വ്യക്തമാക്കി. പുതിയ സർക്കാർ അധികാരമേറ്റിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂവെന്നും സർക്കാരിന്റെ പ്രവർത്തനം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. നയപരമായ ഇത്തരം കാര്യങ്ങളിൽ ആർക്കെങ്കിലും പരാതികളുണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബജറ്റിലെ മദ്യനികുതി ഇളവിനെതിരെ കോൺഗ്രസ് മുൻ അധ്യക്ഷൻ വിഎം.സുധീരൻ, ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സമസ്ത വിഭാഗം എന്നിവർ കടുത്ത വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തെക്കൂടി ബാധിക്കുന്ന 'സതേൺ കേരള ഇക്കണോമിക് കോറിഡോർ' എന്ന കരിമണൽ ഖനന പദ്ധതിയെക്കുറിച്ചും ആശങ്കകൾ ശക്തമായത്
മദ്യനയത്തിലും ഖനനത്തിലും യു.ഡി.എഫിന് കൃത്യമായ നയങ്ങളുണ്ടെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.നല്ല ഉദ്ദേശത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെങ്കിലും ജനങ്ങളുടെ അംഗീകാരം കൂടി ഉറപ്പാക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. പ്രത്യേകിച്ച് തീരദേശ മേഖലകളെ ബാധിക്കുന്ന ഖനന വിഷയങ്ങളിൽ മത്സ്യത്തൊഴിലാളി സമൂഹമുൾപ്പെടെയുള്ള ഗുണഭോക്താക്കളുമായി കൃത്യമായ ചർച്ചകൾ നടത്തണം. ബജറ്റിൽ ഏറെ കാലമായി കാത്തിരുന്ന നല്ല പ്രഖ്യാപനങ്ങളുമുണ്ട്. ഉയർന്നുവന്ന ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയായ പശ്ചാത്തലത്തിൽ പാർട്ടി നേതൃത്വത്തിൽ വരുത്തേണ്ട മാറ്റങ്ങൾ അനുയോജ്യമായ സമയത്ത് തീരുമാനിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി.
ഭിന്നതകളില്ല, നികുതി വിവരങ്ങൾ ബജറ്റ് രഹസ്യം: രമേശ് ചെന്നിത്തല
അതേസമയം, ബജറ്റിലെ മദ്യനികുതി കുറയ്ക്കാനുള്ള പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വിഡി സതീശനും എക്സൈസ് മന്ത്രി എം ലിജുവും തമ്മിൽ കടുത്ത ഭിന്നതയുണ്ടെന്ന മാധ്യമ വാർത്തകൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തള്ളി. ബജറ്റിലെ നികുതി സംബന്ധിച്ച തീരുമാനങ്ങൾ അതീവ രഹസ്യ സ്വഭാവമുള്ളതാണെന്നും അത് മുൻകൂട്ടി ചർച്ച ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വിശദീകരിച്ചു.
നിലവിൽ ധനവകുപ്പിന്റെ ചുമതല കൂടി മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. ബജറ്റ് അവതരിപ്പിക്കുന്നത് വരെ നികുതി കൂട്ടുന്നതും കുറയ്ക്കുന്നതുമായ തീരുമാനങ്ങൾ ധനമന്ത്രിയും മുഖ്യമന്ത്രിയും മാത്രമാണ് കൈകാര്യം ചെയ്യാറുള്ളത്. ഇത് മറ്റ് മന്ത്രിമാരുമായി മുൻകൂട്ടി പങ്കുവെച്ചാൽ അത് ബജറ്റ് ചോർച്ചയായി വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ടാണ് എക്സൈസ് മന്ത്രിയുമായി ഈ വിഷയം മുൻകൂട്ടി ചർച്ച ചെയ്യാതിരുന്നത്. സംസ്ഥാനത്തിന്റെ ഔദ്യോഗിക മദ്യനയം ഇനി പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ. ബജറ്റ് ചർച്ചകളുടെ വേളയിൽ ഉയർന്നുവരുന്ന എല്ലാ നിർദ്ദേശങ്ങളും വിയോജിപ്പുകളും ഗൗരവത്തോടെ പരിഗണിക്കുമെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തയ്യാറാണെന്നും ചെന്നിത്തല വ്യക്തമാക്കി. താൻ വ്യക്തിപരമായി യാതൊരുവിധ മദ്യവില്പനയ്ക്കും അനുകൂലമല്ലെന്നും എന്നാൽ ഇതൊരു ബജറ്റ് നിർദ്ദേശം മാത്രമാണെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates