തിരുവനന്തപുരം: വിവിധ കോടതികളിലും ട്രൈബ്യൂണലുകളിലും വനം-റവന്യൂ വകുപ്പുകൾ ഒരേ വിഷയത്തിൽ പരസ്പരവിരുദ്ധവും വ്യത്യസ്തവുമായ സത്യവാങ്മൂലങ്ങൾ സമർപ്പിക്കുന്നത് സർക്കാരിന് വലിയ തിരിച്ചടിയാകുന്ന സാഹചര്യത്തിൽ, വകുപ്പുകൾക്കിടയിലെ ഏകോപനത്തിനായി ഉന്നതതല സംയുക്ത സമിതി രൂപീകരിച്ചു. ലാൻഡ് റവന്യൂ കമ്മീഷണർ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഫോറസ്റ്റ് മാനേജ്‌മെന്റ്) എന്നിവരടങ്ങുന്നതാണ് സമിതി. കോടതികളിൽ വനം-റവന്യൂ വകുപ്പുകൾ കക്ഷികളാകുന്ന കേസുകളിൽ സർക്കാരിന്റെ വാദഗതികളും സത്യവാങ്മൂലങ്ങളും പരസ്പരവിരുദ്ധമല്ലെന്ന് ഉറപ്പുവരുത്തുകയാണ് സമിതിയുടെ മുഖ്യ ചുമതല.
കഴിഞ്ഞ ഓഗസ്റ്റിൽ വനം-റവന്യൂ മന്ത്രിമാർ നടത്തിയ ഉന്നതതല ചർച്ചയുടെയും തുടർന്ന് സെപ്റ്റംബർ 13-ന് പുറത്തിറക്കിയ സർക്കാർ ഉത്തരവിന്റെയുംഅടിസ്ഥാനത്തിലാണ് ഈ സമവായ സമിതി നിലവിൽ വന്നത്. വനം, റവന്യൂ വകുപ്പുകൾ തമ്മിലുള്ള തർക്കവിഷയങ്ങൾ കോടതിയിലെത്തുന്നതിന് മുൻപ് തന്നെ സെക്രട്ടറി തലത്തിൽ ചർച്ച ചെയ്ത് സർക്കാരിനും ഉദ്യോഗസ്ഥർക്കും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകും.
ഒരേ സർക്കാരിന് കീഴിലുള്ള രണ്ട് പ്രധാന വകുപ്പുകൾ കോടതികളിൽ പരസ്പരം പൊരുതുന്നത് ഭരണസംവിധാനത്തിന്റെ ഗുരുതര വീഴ്ചയായി വ്യാഖ്യാനിക്കപ്പെടുകയും പ്രതികൂല കോടതി വിധികൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. വകുപ്പുകൾക്ക് പൊതുനിലപാടില്ലാത്തത് പലപ്പോഴും എതിർകക്ഷികൾക്ക് കോടതികളിൽ വലിയ ആയുധമായി മാറുകയും, സർക്കാരിന് ഭീമമായ തുക പിഴയോ നഷ്ടപരിഹാരമോ നൽകേണ്ടി വരുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു. ഭരണനിർവ്വഹണത്തിലെ ഏകോപനമില്ലായ്മയും അവ്യക്തതയും ജുഡീഷ്യറിക്ക് മുന്നിൽ സർക്കാരിന്റെ വിശ്വസ്യതയെപ്പോലും ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്കാരം.
അതേസമയം, വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ നാല് ചുവരിനുള്ളിൽ പരിഹരിക്കാനുള്ള സർക്കാർ നീക്കം പരിസ്ഥിതി ദുർബല പ്രദേശങ്ങൾ കയ്യേറുന്ന ഭൂമാഫിയകൾക്കും റിസോർട്ട് ലോബികൾക്കും സുരക്ഷാ കവചമായി മാറരുതെന്ന ശക്തമായ മുന്നറിയിപ്പുമായി പ്രമുഖ പരിസ്ഥിതി നിയമ സംഘടനയായ അനിമൽസ് ആൻഡ് നേച്ചർ എത്തിക്സ് കമ്മ്യൂണിറ്റിരംഗത്തെത്തി. സർക്കാർ കോടതികളിൽ പരസ്പരം പോരടിക്കാതിരിക്കുക എന്നത് ഭരണപരമായ നല്ല നീക്കമാണെങ്കിലും, അത് നിയമപരമായ പരിസ്ഥിതി സംരക്ഷണങ്ങളെ അട്ടിമറിച്ചുകൊണ്ടാവരുതെന്ന് ട്രസ്റ്റ് ലീഗൽ പ്രതിനിധി അഡ്വ. ടിഎസ് സന്തോഷ് ചൂണ്ടിക്കാട്ടി.തർക്കഭൂമികൾ ഇഎഫ്എൽ ആണോ സ്വകാര്യഭൂമിയാണോ എന്ന് തീരുമാനിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയ-വാണിജ്യ സമ്മർദ്ദങ്ങളില്ലാത്ത സ്വതന്ത്ര അധികാരം ഉറപ്പാക്കണം. ശാസ്ത്രീയ രേഖകളും കോടതി വിധികളും 1971-ലെ പ്രൈവറ്റ് ഫോറസ്റ്റ് ആക്ട്, 2003-ലെ ഇഎഫ്എൽ ആക്ട് എന്നിവയും അടിസ്ഥാനമാക്കിയാകണം തീരുമാനങ്ങൾ എടുക്കേണ്ടത്.
വകുപ്പുകൾ തമ്മിൽ ചർച്ച നടത്തുന്ന കാലയളവിൽ തർക്കഭൂമികളിൽ മരംമുറിക്കലോ ഖനനമോ റിസോർട്ട് നിർമ്മാണമോ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇടക്കാല സംരക്ഷണം ഏർപ്പെടുത്തണം. വനം വകുപ്പിന്റെയോ റവന്യൂ വകുപ്പിന്റെയോ വാദങ്ങൾ തള്ളിക്കളയുന്നതിന്റെ നിയമപരവും ശാസ്ത്രീയവുമായ കാരണങ്ങൾ രേഖാമൂലം പൊതുജനങ്ങളെ അറിയിക്കണമെന്നും, വകുപ്പുതല ഒത്തുതീർപ്പുകൾ കോടതികളുടെ ജുഡീഷ്യൽ റിവ്യൂ അധികാരത്തെ മറികടക്കുന്നതാവരുതെന്നും അനെക് ട്രസ്റ്റ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates