

കൊച്ചി: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതോടെ കേരളത്തിലെ ജയിലുകളില്‍ കഴിയുന്ന വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ എണ്ണം 38 ആയി. വധശിക്ഷയ്ക്ക് വിധിക്കാറുണ്ടെങ്കിലും കേരളത്തില്‍ നടപ്പാക്കുന്നത് അപൂര്‍വമാണ്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് കേരളത്തില്‍ അവസാനമായി തൂക്കിലേറ്റല്‍ നടന്നത്.
തിരുവനന്തപുരം, കണ്ണൂര്‍, വിയ്യൂര്‍, തവന്നൂര്‍ എന്നീ സെന്‍ട്രല്‍ ജയിലുകളിലും മറ്റ് അതീവ സുരക്ഷാ ജയിലുകളിലുമാണ് നിലവില്‍ വധശിക്ഷ കാത്തു കഴിയുന്ന പ്രതികളെ പാര്‍പ്പിച്ചിരിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് സ്ത്രീകള്‍ തിരുവനന്തപുരം വനിതാ ജയിലിലാണ് ഉള്ളത്.
ചില സന്ദര്‍ഭങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ പൊതുവെ മറ്റ് ജീവപര്യന്തം തടവുകാരെപ്പോലെ തന്നെയാണ് പരിഗണിക്കുന്നതെന്ന് മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. നിയമം അനുസരിച്ച്, വിചാരണക്കോടതി പുറപ്പെടുവിക്കുന്ന ശിക്ഷാവിധി അന്തിമമല്ല. വിചാരണക്കോടതി വിധിക്കുന്ന എല്ലാ വധശിക്ഷകളും ഹൈക്കോടതിയുടെ സ്ഥിരീകരണത്തിനായിഅയക്കേണ്ടതുണ്ട്.
പ്രതി നല്‍കുന്ന അപ്പീലും വധശിക്ഷ സ്ഥിരീകരണത്തിന് അയക്കുന്ന ഹര്‍ജിയും ഹൈക്കോടതി ഒരേസമയത്താണ് പരിഗണിക്കുന്നതെന്ന് അഡ്വ. സി പി ഉദയഭാനു പറഞ്ഞു. ചുമത്തിയ കുറ്റം ന്യായമാണോ എന്നും പരമാവധി ശിക്ഷ നല്‍കുന്നതിന് പര്യാപ്തമായ കാരണങ്ങള്‍ ഉണ്ടോ എന്നും വിലയിരുത്തിയാണ് ഹൈക്കോടതി ശിക്ഷ ശരിവെക്കുന്നത്. പ്രതിയെ വെറുതെ വിടാനും ശിക്ഷയില്‍ മാറ്റം വരുത്താനും ശിക്ഷയില്‍ ഇളവ് ചെയ്യാനും ഹൈക്കോടതിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യത്തിന്റെ സ്വഭാവം, മുറിവുകളുടെ കാഠിന്യം, ഇരകളുടെ കുടുംബം അനുഭവിച്ച ദുരിതങ്ങള്‍ എന്നിവ വിചാരണക്കോടതികളെ സ്വാധീനിച്ചേക്കാം. എന്നാല്‍ അപ്പീല്‍ കോടതികള്‍ പുനഃപരിശോധന നടത്തുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ സ്വാധീനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിചാരണക്കോടതികള്‍ വിധിക്കുന്ന പല വധശിക്ഷകളും അപ്പീല്‍ നടപടികള്‍ക്കിടയില്‍ ഇളവ് ചെയ്യപ്പെടുകയോ റദ്ദാക്കുകയോ ചെയ്യാറുണ്ടെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
'അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം' എന്നതിന് കൃത്യമായ നിയമ നിര്‍വചനം ഇല്ലെന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് പറഞ്ഞു. ഒരു സെഷന്‍സ് ജഡ്ജി നിരവധി കൊലപാതക കേസുകളില്‍ വാദം കേള്‍ക്കുകയും വിധി പറയുകയും ചെയ്യുന്നുണ്ട്. കുറ്റകൃത്യം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണോ, ഗൂഢാലോചന നടന്നിട്ടുണ്ടോ, അതിലടങ്ങിയിരിക്കുന്ന ക്രൂരതയുടെ അളവ്, വധിക്കാനുള്ള ഉദ്ദേശ്യം ഏത് സാഹചര്യത്തിലാണ് ഉടലെടുത്തത് തുടങ്ങിയ ഘടകങ്ങള്‍ കോടതി പരിഗണിക്കുന്നു. ഒരു കേസില്‍ വധശിക്ഷ നല്‍കേണ്ടതുണ്ടോ എന്ന് തീരുമാനിക്കുന്നത് ഇത്തരം ഘടകങ്ങള്‍ കൂടി പരിഗണിച്ചാണെന്നും അദ്ദേഹം പറഞ്ഞു. 2000 മുതല്‍ വളരെ കുറഞ്ഞ എണ്ണം വധശിക്ഷകള്‍ മാത്രമേ ഹൈക്കോടതി ശരിവെച്ചിട്ടുള്ളൂ. 1991ല്‍ റിപ്പര്‍ ചന്ദ്രന്റെ വധശിക്ഷയാണ് കേരളത്തില്‍ അവസാനമായി നടപ്പാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates