

കൊച്ചി: ആശുപത്രികൾക്ക് നേർക്കുള്ള ആക്രമണങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് ഹൈക്കോടതി. ആശുപത്രികൾ ആധുനിക കാലത്തെ ക്ഷേത്രങ്ങളാണെന്നും ആരോഗ്യത്തിന്റെ ദൈവങ്ങളെ ആരാധിക്കാനാണ് അവിടേക്ക് ജനങ്ങൾ പോകുന്നതെന്നും ജസ്റ്റിസ് പിവി കുഞ്ഞി കൃഷ്ണൻ പറഞ്ഞു. ആക്രമണം നടത്തുന്ന പ്രതികൾക്ക് ജാമ്യമനുവദിക്കുമ്പോൾ നാശനഷ്ടത്തിന്റെ തുകയീടാക്കാനുള്ള വ്യവസ്ഥ ആരോഗ്യപ്രവർത്തകർക്കും ആശുപത്രികൾക്കും സംരക്ഷണം നൽകുന്ന 2012 ലെ നിയമത്തിൽ ഉൾപ്പെടുത്തുന്നത് സർക്കാർ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
തിരുവനന്തപുരത്തെ ആയുർവേദ ആശുപത്രിക്കു നേരെ ആക്രമണം നടത്തിയ കേസിലെ പ്രതി നിതിൻ ഗോപിയോട് ആശുപത്രിക്കുണ്ടായ നഷ്ടം 10000 രൂപ കെട്ടിവയ്ക്കാൻ ഉത്തരവിട്ടു കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രികൾക്ക് നേരെ ആക്രമണം നടത്തുന്നത് വലിയ പ്രശ്നമാണ്. ഡോക്ടർ, നഴ്സ്, ജീവനക്കാർ തുടങ്ങിയവരുടെ മോശം പ്രവൃത്തികൾ ഇതിനു കാരണമായേക്കാം.
എന്നാൽ അതിന്റെ പേരിൽ അതിക്രമം നടത്താനാകില്ലെന്നും കോടതി പറഞ്ഞു. പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാൽ കോടതിയിൽ കെട്ടിവയ്ക്കുന്ന തുക തിരികെ നൽകാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. പ്രതിക്ക് 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യമനുവദിക്കുകയും ചെയ്തു. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പിഴയായി ഈടാക്കുന്ന തുക ആശുപത്രിക്ക് കൈമാറാനും നിർദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates