

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനെതിരെ പോക്‌സോ കേസ് പ്രകാരം ചുമത്തിയ ശിക്ഷ ശരിവെച്ച് ഹൈക്കോടതി. പ്രത്യേക കോടതി ചുമത്തിയ ശിക്ഷാവിധിയെ ചോദ്യം ചെയ്തുകൊണ്ട് പ്രതി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് എ ബദറുദീനിൻറെ വിധി.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 377,കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ (പോക്‌സോ) നിയമത്തിലെ സെക്ഷന്‍ 4(2) r/w. 3(d), 6(1) r/w. 5(f), 5(m), 8 r/w. 7, 10 r/w. 9(o) and 9 (m) കൂടാതെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75 (കുട്ടികളോടുള്ള ക്രൂരതയ്ക്കുള്ള ശിക്ഷ) എന്നിവ പ്രകാരമുള്ള ശിക്ഷാവിധിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. കൊവിഡ് കാലഘട്ടത്തില്‍ മദ്രസ നടത്തിയിരുന്ന ഓണ്‍ലൈന്‍ പരീക്ഷയെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി തന്റെ വീട്ടിലെത്തിയ 9 വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.
താന്‍ ഒരു സുന്നി ആയതിനാല്‍, മുസ്ലിം സമുദായത്തിലെ മറ്റൊരു വിഭാഗത്തില്‍പ്പെട്ട ആളുകളുടെ പ്രേരണയാല്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്തിയതാണെന്ന് പ്രതി ഹൈക്കോടതിയില്‍ വാദിച്ചു. മാത്രമല്ല കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇരയുടെ മൊഴിയില്‍ കാര്യമായ വൈരുദ്ധ്യങ്ങളൊന്നുമില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അപ്പീലിനെ എതിര്‍ത്തുകൊണ്ട് വാദിച്ചു. കുട്ടി തന്റെ അമ്മയോട് സംഭവം വെളിപ്പെടുത്തിയതും തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തതുമുള്‍പ്പെടെ, അമ്മയടക്കമുള്ള മറ്റ് സാക്ഷികളുടെ മൊഴികളിലൂടെ പ്രോസിക്യൂഷന്‍ വാദം തെളിയിക്കപ്പെട്ടതാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. തെളിവുകള്‍ വീണ്ടും വിലയിരുത്തിയ ശേഷം, പ്രതി നടത്തിയ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് കുട്ടി നല്‍കിയ മൊഴി അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. മാത്രമല്ല മറ്റ് സാക്ഷി മൊഴികളും പിന്തുണയ്ക്കുന്നുണ്ട്. സംഭവസമയത്ത് 9 വയസ്സും 11 മാസവും 12 ദിവസവും പ്രായമുണ്ടായിരുന്ന കുട്ടിയുടെ പ്രായത്തെ പ്രതിഭാഗം എതിര്‍ത്തില്ലെന്നും കോടതി നിരീക്ഷിച്ചു. നിയമപ്രകാരം നല്‍കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ മാത്രമാണ് സ്‌പെഷ്യല്‍ കോടതി വിധിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ചുമത്തിയ ശിക്ഷയില്‍ കുറവ് വരുത്താനും ഹൈക്കോടതി തയ്യാറായില്ല. വിപിന്‍ നാരായണന്‍ ആയിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates