

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി തലസ്ഥാന നഗരിയെ ഉത്സവലഹരിയിലാഴ്ത്തിയ ഓണം വാരാഘോഷത്തിന്റെ സമാപന വേദിയിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചു. മുഖ്യമന്ത്രി വിഡി.സതീശൻ, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, കെ. മുരളീധരൻ, കെ.എ. തുളസി, സി.പി. ജോൺ, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ എന്നിവരടക്കമുള്ള പ്രമുഖർ സമാപന സമ്മേളന വേദിയിൽ സന്നിഹിതരായിരുന്നു.
വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കാതിരിക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ പൊതുവായ നിലപാടെങ്കിലും, ഭരണഘടനാ പദവിയിലുള്ള ഉപരാഷ്ട്രപതി നേരിട്ട് പങ്കെടുക്കുന്ന സർക്കാർ പരിപാടിയിൽ പ്രോട്ടോക്കോൾ ലംഘിക്കാൻ കഴിയില്ലെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാർലമെന്റ് പാസാക്കിയ ചട്ടങ്ങൾ പ്രകാരം ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ ഇത് നിർബന്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ഒഴിവാക്കിയത് സംബന്ധിച്ച് ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ ഉപരാഷ്ട്രപതിയുടെ സാന്നിധ്യം മുൻനിർത്തിയാണ് ഓണം സമാപന ചടങ്ങിൽ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കിയതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തലസ്ഥാന നഗരിയിൽ വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെയാണ് ഇത്തവണത്തെ വിപുലമായ ഓണം വാരാഘോഷത്തിന് ഔദ്യോഗികമായി കൊടിയിറങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates