തിരുവനന്തപുരത്ത് വീടുകളില്‍ വെള്ളം കയറി, ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; രാത്രിയില്‍ മഴ തുടരും, മുന്നറിയിപ്പ് 

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്ത് മഴയില്‍ വ്യാപക നാശനഷ്ടം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്ത് മഴയില്‍ വ്യാപക നാശനഷ്ടം. തേക്കുംമൂട് ബണ്ട് കോളനിയില്‍ വെള്ളം കയറി. 150ഓളം വീടുകളിലാണ് വെള്ളം കയറിയത്. 200 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. കുമരപുരം, കുന്നംകുളം സ്‌കൂളുകളിലേക്കാണ് ആളുകളെ മാറ്റുന്നത്. 

ആലപ്പുഴയില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചേര്‍ത്ത, അമ്പലപ്പുഴ താലൂക്കുകളിലാണ് ക്യാമ്പുകള്‍ തുറന്നത്. തണ്ണീര്‍മുക്കം മരുതൂര്‍വട്ടം എല്‍പി സ്‌കൂളില്‍ 10 കുടുംബങ്ങളിലെ 36പേര്‍ എത്തിയിട്ടുണ്ട്. 

രാത്രിയും മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

ഇന്നു എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.നേരത്തെ അഞ്ച് ജില്ലകളിലായിരുന്നു ഇന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ള മലയോര/ തീരദേശ മേഖലയില്‍ പ്രത്യേക ജാഗ്രത വേണമെന്നും വകുപ്പ് അറിയിച്ചു. അതിനിടെ അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തി കുറയാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 

മധ്യകിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ തീരത്ത് സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം ഇന്നലെ രാത്രി 8.30 നും 10.30 നും ഇടയില്‍ പന്‍ജിമ്മിനും രത്നഗിരിക്കും ഇടയില്‍ കരയില്‍ പ്രവേശിച്ചു. കിഴക്ക് - വടക്ക് കിഴക്ക് നീങ്ങുന്ന തീവ്ര ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തി കുറയുമെന്നാണ് പ്രവചനം.

ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം നിലവില്‍ തെക്ക് കിഴക്കന്‍ ഝാര്‍ഖണ്ഡിനും, പശ്ചിമ ബംഗാളിനും, വടക്കന്‍ ഒഡീഷക്കും മുകളില്‍ സ്ഥിതി ചെയ്യുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com