

കൊച്ചി: തനിക്കെതിരേ അപവാദ പ്രചാരണം നടത്തിയ ആരെയും വെറുതെ വിടില്ലെന്ന് സിപിഎം നേതാവ് കെ ജെ ഷൈൻ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് തനിക്കെതിരെ ആരോപണങ്ങൾ ഉയർത്തുന്നത്. ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട എംഎൽഎയെ രക്ഷിക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടും കഴിയുന്നില്ല. നിയമസഭയിലും അതിനു കഴിയാത്ത സാഹചര്യമാണ്. അതിൽനിന്നും ശ്രദ്ധതിരിക്കാനാണ് തനിക്കെതിരെയുള്ള ആരോപണങ്ങൾ. ഷൈൻ മാധ്യമങ്ങളോട് പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ ചിലർ ആരോപണം ഉന്നയിച്ച എംഎൽഎയെ പരിചയമുണ്ട്. പൊതുപ്രവർത്തകരെന്ന നിലയിൽ വേദികളിൽ വരാറുണ്ട്. സംസാരിക്കാറുണ്ട്. ഒരു ബോംബ് വരുന്നുണ്ടെന്നും ധൈര്യമായി ഇരിക്കണമെന്നും 11ന് ഒരു പൊതുവേദിയിൽ വച്ച് കോൺഗ്രസിന്റെ നേതാവ് പറഞ്ഞു. എന്തു കേട്ടാലും വിഷമിക്കരുത് എന്നും പറഞ്ഞു. അടുത്ത് അറിയാവുന്ന നേതാവാണ്. അദ്ദേഹം നിഷ്കളങ്കമായി പറഞ്ഞതാകാം. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് എനിക്കെതിരെ പോസ്റ്റർ വന്നത്. ഭർത്താവ് പരാതി നൽകാം എന്ന് പറഞ്ഞു. പക്ഷേ ആരാണെന്ന് അറിയാത്തതിനാൽ കാര്യമാക്കിയില്ല – ഷൈൻ പറഞ്ഞു.
സ്ത്രീകൾ വീട്ടിൽ മാത്രം ഇരിക്കണമെന്ന് ചിന്തിക്കുന്നവരുണ്ട്. സ്ത്രീകൾക്കെതിരെ അപവാദം പറഞ്ഞ് രസിക്കുന്നവരുണ്ട്. മനോവൈകൃതമുള്ളവർ എല്ലാ രംഗത്തുമുണ്ട്. വലതുപക്ഷ രാഷ്ട്രീയക്കാരാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൈവശമുള്ള തെളിവുകൾ നൽകും. മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. സ്ത്രീകൾ കൂടുതലായി പൊതുരംഗത്തേക്ക് വരണം. താൻ ഇത്രയും നാൾ രാഷ്ട്രീയത്തിൽ നിന്നിട്ട് എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് പുതുതലമുറയ്ക്ക് തോന്നരുത്. അതിനാലാണ് പ്രതികരിക്കുന്നത്. വാർത്ത വന്ന മാധ്യമത്തിനെതിരെ പരാതി നൽകുമെന്നും ഷൈൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates