

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയേറ്റത് സംഘടനാ ദൗര്‍ബല്യം മൂലമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെകെ ശൈലജ. തെരഞ്ഞെടുപ്പ് അവലോകനത്തിൽ ചൂണ്ടിക്കാണിക്കുന്ന രീതിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടപെടല്‍ രീതിയും സാധ്യതയുമെല്ലാം പരിശോധിക്കേണ്ടതുണ്ട്. പ്രവത്തകരുടെയും നേതാക്കളുടെയുമെല്ലാം പെരുമാറ്റവും ഭാഷാശൈലിയും ജീവിതരീതിയും പരിശോധിക്കുകയും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുകയും വേണമെന്ന് 'തിരിച്ചുവരവ് അനിവാര്യം' എന്ന തലക്കെട്ടില്‍ ചിന്ത വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കെകെ ശൈലജ പറയുന്നു.
അടുത്തകാലത്തുണ്ടായ സംഘടനാ ദൗര്‍ബല്യമാണ് പാര്‍ട്ടിക്ക് തിരിച്ചടിയായത്. ഏതു മേഖലയിലായാലും ഉണ്ടായ ദൗര്‍ബല്യങ്ങളെ വ്യക്തമായി് പരിശോധിക്കുകയാണ്. പാര്‍ലമെന്ററി പാര്‍ലമെന്റേതര പ്രവര്‍ത്തനങ്ങളെ ഒരുമിച്ചുകൊണ്ടുപോകാന്‍ തീരുമാനിച്ചിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. രാജ്യത്ത് പൂര്‍ണ ജനാധിപത്യം സ്ഥാപിച്ചെടുക്കുകയെന്നതാണ് ആത്യന്തികമായി സിപിഎം ലക്ഷ്യം. ജനങ്ങളെ അണിനിരത്തുന്നതിന് സഹായകമായ രീതിയില്‍ പ്രാദേശികമായും മുകള്‍ത്തട്ടിലും ശക്തമായ സംഘടനാ പ്രവര്‍ത്തനം ചിട്ടയോടെ നടക്കണം.
എന്നാല്‍ കുറച്ചുകാലമായി പാര്‍ട്ടി ബ്രാഞ്ചുകള്‍, ലോക്കല്‍ കമ്മിറ്റികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളില്‍ അല്‍പ്പം പിന്നോക്കാവസ്ഥയുണ്ടായിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍കൂടിവെച്ചുകൊണ്ട് സിപിഎം വിലയിരുത്തുകയാണ്. നല്ല ഇടപെടലിലൂടെ അത് പരിഹരിച്ചെടുക്കാന്‍ സാധിക്കൂവെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, വര്‍ഗസമരത്തിലുള്ള നമ്മുടെ ഊന്നലും അതിനെ പ്രോത്സാഹിപ്പിക്കുന്ന സംഘടനാചിട്ടയും ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം അടിവരയിട്ട് സൂചിപ്പിക്കുകയാണെന്നും ശൈലജ ലേഖനത്തില്‍ പറയുന്നു.
'കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി കൃത്യമായി നാം വിലയിരുത്തണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമാണ്, (37.61) ഇത്തവണ എല്‍ഡിഎഫിന് ലഭിച്ചത്. 99 സീറ്റില്‍നിന്ന് ഇത്തവണ 35 ലേക്ക് ചുരുങ്ങേണ്ടിവന്നു. പല ഘടകകക്ഷികള്‍ക്കും ഒരു സീറ്റുപോലും ലഭ്യമായില്ല; അവര്‍ക്കെല്ലാം പഴയസ്ഥിതി വീണ്ടെടുക്കാന്‍ കഴിയണം. ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരമായ കാര്യമാണ്.
ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ച പരിശോധിക്കപ്പെടണം. ഒരു കാരണവശാലും ഇടതുപക്ഷത്തിനല്ലാതെ വോട്ട് ചെയ്യാത്ത കുറെപ്പേര്‍ തെറ്റിദ്ധാരണകളുടെ പുറത്ത് ചിലര്‍ ഇടതുപക്ഷത്തില്‍ നിന്നും മാറിയിട്ടുണ്ട്. പ്രാദേശികമായി ഉണ്ടായ ചില പ്രശ്‌നങ്ങളും അസംതൃപ്തിയും ഇതിന് കാരണമായിട്ടുണ്ട് അത്തരം ആളുകളെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കണം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിച്ചു കാര്യങ്ങള്‍ അപ്പപ്പോള്‍ പരിഹരിക്കാത്തത് കേരളത്തിന്റെ പല ഭാഗങ്ങളിലും കാണാന്‍ സാധിക്കും. ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിയണം.
കേരളത്തിലെ ചില നിയോജക മണ്ഡലങ്ങളില്‍ സിപിഎം പ്രമുഖരായിരുന്ന ചിലര്‍ പാര്‍ട്ടി വിട്ടുപോകുകയും യുഡിഎഫുമായി ചേര്‍ന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. അതുകൊണ്ട് ഇടതുപക്ഷ അനുഭാവികളെയും പാര്‍ട്ടി മെമ്പര്‍മാരെയുമെല്ലാം കാര്യങ്ങള്‍ ധരിപ്പിച്ചുകൊണ്ട് നമുക്ക് ഉണ്ടായിട്ടുള്ള വീഴ്ചകള്‍ തിരുത്തി മുന്നോട്ടുപോകാന്‍ കഴിയണം. എന്നാല്‍ അതോടൊപ്പം നമുക്കെതിരായി നടക്കുന്ന നുണ പ്രചരണങ്ങളെ അതിജീവിക്കാന്‍ സാധിക്കണം. പാര്‍ട്ടിക്കെതിരെയും പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും പ്രചരിപ്പിക്കുന്ന നുണക്കഥകളും കള്ളപ്രചരണങ്ങളും ചെറുക്കാന്‍ സാധിക്കണം.
തെറ്റുകള്‍ തിരുത്തി ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു മുന്നോട്ടുപോകുമ്പോള്‍ ഇടതുപക്ഷത്തിന്റെ ആവശ്യകത ഉള്‍ക്കൊണ്ടുകൊണ്ട് മഹാഭൂരിപക്ഷം ആളുകളും ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നുനില്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇത് നാം നടത്തേണ്ടത് കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് നടത്തുന്ന വലിയ ആക്രമണങ്ങളെ നേരിട്ടുകൊണ്ടാണ്. സത്യസന്ധമായി രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ജനങ്ങളില്‍ അവതരിപ്പിച്ചും നുണ പ്രചരണങ്ങളെ അപ്പപ്പോള്‍ ചെറുത്തും പ്രശ്‌നങ്ങളെല്ലാം അപ്പപ്പോള്‍ പരിഹരിച്ചും സുസംഘടിതമായി മുന്നോട്ടുപോകും; കേരളത്തില്‍ ഇടതുപക്ഷം ശക്തമായി തിരിച്ചുവരിക തന്നെ ചെയ്യും' -കെകെ ശൈലജ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates