'അത് സ്വാഭാവിക നന്ദി പറച്ചില്‍, ഞാൻ മതേതര വിശ്വാസി'; ലത്തീന്‍ സഭാ പരാമര്‍ശത്തില്‍ വിശദീകരണവുമായി കൊച്ചി മേയര്‍
കൊച്ചി: കോര്‍പ്പറേഷന്‍ മേയര്‍ പദവി ലഭിക്കാന്‍ തന്നെ ലത്തീന്‍ സഭ പിന്തുണച്ചുവെന്ന പരാമര്‍ശം വശദീകരിച്ച് വി കെ മിനിമോള്‍. വിവാദത്തിന് ആധാരമായ തന്റെ പ്രതികരണം സ്വാഭാവിക നന്ദി പറച്ചില്‍ മാത്രമാണെന്നാണ് കൊച്ചി മേയറുടെ പുതിയ പ്രതികരണം. എല്ലാ സമുദായങ്ങളുടെ പിന്തുണയും താന്‍ തേടിയിരുന്നു, അവരുടെയെല്ലാം പിന്തുണയ്ക്ക് നന്ദി. താന്‍ മതേതര വിശ്വാസിയാണെന്നും മേയര്‍ പ്രതികരിച്ചു.
കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെ ആയിരുന്നു മേയറുടെ ആദ്യ പരാമര്‍ശം. ഞാന്‍ ഇവിടെ നില്‍ക്കുന്നുണ്ടെങ്കില്‍ അത് ലത്തീന്‍ സമുദായത്തിന്റെ ഉറച്ച ശബ്ദം കൊണ്ടാണ്. ലത്തീന്‍ സമുദായത്തിന്റെ ഉറച്ച ശബ്ദം സമുദായത്തിനായി സമൂഹത്തില്‍ ഉയര്‍ന്നതിന്റെ തെളിവാണ് തന്റെ കൊച്ചി മേയര്‍ പദവി. അര്‍ഹതയ്ക്ക് അപ്പുറമുള്ള പല സ്ഥാനങ്ങളും തീരുമാനിക്കുമ്പോള്‍ അതിലേക്ക് ഒരു ശബ്ദം ഉയര്‍ത്താന്‍ നമ്മുടെ സംഘടനാശക്തിക്ക് സാധിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണിത്. എനിക്ക് വേണ്ടി പിതാക്കന്മാര്‍ സംസാരിച്ചു.' സഭാ നേതാക്കള്‍ക്ക് നന്ദി പറഞ്ഞ് മിനിമോള്‍ വ്യക്തമാക്കിയിരുന്നു. ലത്തീന്‍ സഭയുടെ പിന്തുണയിലാണ് മിനിമോള്‍ മേയര്‍ ആയത് എന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് മിനി മോളുടെ പരാമര്‍ശം.
മേയറുടെ പ്രതികരണത്തിനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും വിമര്‍ശനം ഉയരുകയും ചെയ്തു. മേയറുടെ പരാമര്‍ശം ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ് ചൂണ്ടിക്കാട്ടിയത്. പ്രത്യേകമായ പരിഗണന കൊടുക്കുന്നത് അണ്‍കോണ്‍സ്റ്റിറ്റിയൂഷണലാണ്. അതെന്താണ് അവര് പറഞ്ഞതെന്നുള്ള കാര്യം അവര്‍ തന്നെ വ്യക്തമാക്കട്ടെ. എനിക്ക് അതിനെക്കുറിച്ച് അറിയില്ല. എന്തിന് പറഞ്ഞു എന്നറയില്ല. അവരോ അവരുമായി ബന്ധപ്പെട്ടവരോ അത് പറയട്ടെ എന്നും ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു.
kochi mayor v k minimol clarify latin sabha support statement.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

