

കോട്ടയം: ഉമ്മന്‍ ചാണ്ടിയെക്കുറിച്ചു നല്ലതു പറഞ്ഞതിന് മൃഗസംരക്ഷണ വകുപ്പിലെ പാര്‍ട്ട് ടൈം സ്വീപ്പറെ പിരിച്ചുവിട്ടെന്ന വിവാദത്തില്‍ വീണ്ടും ട്വിസ്റ്റ്. പിരിച്ചുവിടപ്പെട്ടെന്ന് ആക്ഷേപമുയര്‍ന്ന സതിയമ്മയ്‌ക്കെതിരെയും കുടുംബശ്രീക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട്, യഥാര്‍ഥ ജോലിക്കാരിയെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞ ലിജിമോള്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. തനിക്ക് ഇങ്ങനെയൊരു ജോലിയുള്ളതായി അറിയില്ലെന്നും തന്റെ അക്കൗണ്ടിലേക്കു ശമ്പളം വന്നിട്ടില്ലെന്നും ലിജിമോള്‍ മാധ്യമങ്ങളോടു പറഞ്ഞു.
കുടുംബശ്രീ നല്‍കിയ കത്തു പ്രകാരം ലിജിമോളെയാണ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ആയി മൃഗാശുപത്രിയില്‍ നിയമിച്ചിട്ടുള്ളതെന്നും അവരുടെ അക്കൗണ്ടിലേക്കാണ് ശമ്പളം നല്‍കിയിട്ടുള്ളതെന്നുമാണ് മന്ത്രി ജെ ചിഞ്ചുറാണി ഇന്നലെ വിശദീകരിച്ചത്. എന്നാല്‍ ഇങ്ങനെയൊരു ജോലി തനിക്കുള്ളതായി ഇന്നലെ സമൂഹ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന്, സിപിഎം സംസ്ഥാന സമിതി അംഗം കെ അനില്‍കുമാറിനൊപ്പം മാധ്യമങ്ങളെ കണ്ട ലിജിമോള്‍ പറഞ്ഞു. തന്റെ അക്കൗണ്ടിലേക്കു പണമൊന്നും വന്നിട്ടില്ല. ഇക്കാലയളവിലൊന്നും മൃഗാശുപത്രിയില്‍ പോയിട്ടില്ലെന്നും ലിജിമോള്‍ പറഞ്ഞു.
സതിയമ്മയ്‌ക്കൊപ്പം നേരത്തെ കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിരുന്നു. കുറെ നാളായി അവരുമായി ബന്ധമൊന്നുമില്ല. പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് തന്റെ പേരു നിര്‍ദേശിച്ച് കുടംബശ്രീ കത്തു നല്‍കിയതായി അറിയില്ല. കുടുംബശ്രീ നല്‍കിയത് തന്റെ വ്യാജ ഒപ്പിട്ട കത്താണ്. ഇക്കാര്യത്തില്‍ ഐശ്വര്യ കുടുംബശ്രീ പ്രസിഡന്റ് സെക്രട്ടറി, മൃഗസംരക്ഷണ വകുപ്പ് ഫീല്‍ഡ് ഓഫിസര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ലിജിമോള്‍ പരാതി നല്‍കി.
സതിയമ്മ വ്യാജ രേഖ ചമച്ചാണ് ജോലി ചെയ്തിരുന്നതെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ അനില്‍ കുമാര്‍ ആരോപിച്ചു. അവരെ പിന്തുണച്ചുവന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് അനില്‍ കുമാര്‍ ചോദിച്ചു.
മന്ത്രി ചിഞ്ചുറാണി ഇന്നലെ പറഞ്ഞത്:
പരാതി വസ്തതുകള്‍ക്കു നിരക്കാത്തതെന്ന് മന്ത്രി ജെ ചിഞ്ചുറാണി. മറ്റൊരാളുടെ ജോലിയാണ് പിരിച്ചുവിടപ്പെട്ട സതിയമ്മ ചെയ്തുകൊണ്ടിരുന്നതെന്നും ഇതില്‍ പരാതി വന്നപ്പോഴാണ് ഡെപ്യൂട്ടി ഡയറക്ടര്‍ നടപടിയെടുത്തതെന്നും മന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്ത് എല്ലായിടത്തും പാര്‍ട് ടൈം സ്വീപ്പര്‍മാരെ നിയമിക്കുന്നതു കുടുംബശ്രീ വഴിയാണ്. ഇവിടെ അതിനു ചുമതലപ്പെടുത്തിയിട്ടുള്ളത് ഐശ്വര്യ എന്ന കുടുംബശ്രീ യൂണിറ്റിനെയാണ്. ലിജിമോള്‍ എന്ന പെണ്‍കുട്ടിയെ നിയമിക്കാനാണ് കുടംബശ്രീ യൂണിറ്റ് കത്തു നല്‍കിയത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് അവര്‍ കത്തു നല്‍കിയിട്ടുള്ളത്. ശമ്പളം കൊടുക്കുന്നതും ലിജിമോളുടെ അക്കൗണ്ടിലേക്കാണ്. പക്ഷേ അവരെ ജോലി ചെയ്തത്ത് സതീയമ്മയാണ്. ഇതെങ്ങനെ സംഭവിച്ചെന്നറിയില്ല.
ആള്‍മാറാട്ടം നടക്കുന്നതായി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഒരാഴ്ച മുമ്പ് പരാതി കിട്ടി. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. യഥാര്‍ഥ ആള്‍ തന്നെ ജോലി ചെയ്യണമെന്നാണ് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശിച്ചത്.
ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതിനാണ് സതിയമ്മയെ പുറത്താക്കിയത് എന്നതിനെക്കുറിച്ച് അറിയില്ല. വാര്‍ത്ത വന്നപ്പോള്‍ അന്വേഷിച്ചറിഞ്ഞ കാര്യങ്ങളാണ് പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിലൊന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ഐശ്വര്യ കുടുംബശ്രീ നല്‍കിയ കത്ത് ഉള്‍പ്പെടെ ആര്‍ക്കും പരിശോധിക്കാവുന്ന കാര്യമാണെന്ന് മന്ത്രി പറഞ്ഞു.
ഫെബ്രുവരിയില്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ലിജിമോളെ നിയമിച്ചത്. അതിനു മുമ്പ് സതിയമ്മ അവിടെ ജോലി ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നതെന്നും മന്ത്രി പറഞ്ഞു.
ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുന്നത് കോണ്‍ഗ്രസ് ആണെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. സര്‍ക്കാര്‍ ഇതില്‍ ഇടപെടലൊന്നും നടത്തിയിട്ടില്ല. കുടുംബശ്രീ നിര്‍ദേശിക്കുന്ന സ്വീപ്പര്‍മാര്‍ ഓരോ ആറു മാസം കൂടുമ്പോഴും മാറിക്കൊണ്ടിരിക്കും. ഇവിടെ കുടുംബശ്രീ നിര്‍ദേശിച്ചയാള്‍ക്കു പകരം മറ്റൊരാള്‍ ജോലി ചെയ്യുന്ന സാഹചര്യമാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates