

കോഴിക്കോട്: എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസില്‍ നിര്‍ണായക വിവരം ലഭ്യമായതായി പൊലിസ്. പണം തട്ടിയ അക്കൗണ്ട് ആരുടെതെന്ന് കണ്ടെത്തി. അക്കൗണ്ട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡിസിപി കെഇ ബൈജു മാധ്യമങ്ങളോട് പറഞ്ഞു.
വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇത്തരത്തിലുള്ള തട്ടിപ്പിനായി വിവരങ്ങള്‍ ശേഖരിക്കുന്നത്. പരാതിക്കാരന്‍ അംഗമായ വാട്‌സാപ്പ് ഗ്രൂപ്പിലെ ആരുടെയെങ്കിലും ഫോണ്‍ ഹാക്ക് ചെയ്തതാവാനാണ് സാധ്യത. അതുവച്ചാണ് ഇയാളുടെ വിവരങ്ങള്‍ അറിഞ്ഞത്. എന്നാല്‍ പണം പോയ ആളുടെ ഫോണ്‍ ഹാക്ക് ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.
നഷ്ടമായ 40000 രൂപയുടെയും കൈമാറ്റം തടഞ്ഞതായി പൊലീസ് അറിയിച്ചു. രത്‌നാകര്‍ ബാങ്കിലെ ഗുജറാത്തിലെ ഒരു അക്കൗണ്ടിലേക്കാണ് ആദ്യം രാധാകൃഷ്ണന്റെ പണം പോയത്. പിന്നീട് മഹാരാഷ്ട്രയിലെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയായിയിരുന്നു. ഈ അക്കൗണ്ട് നമ്പര്‍ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വിവരം ബാങ്ക് അധികൃതരെ അറിയിക്കുകയും അക്കൗണ്ട് ബ്ലോക്ക് ചെയ്തതായും രത്നാകര്‍ ബാങ്ക് അറിയിച്ചതായും കമ്മീഷണര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോള്‍ ഇന്ത്യാ ലിമിറ്റഡില്‍ നിന്നു വിരമിച്ച കോഴിക്കോട് പാലാഴി സ്വദേശി പിഎസ് രാധാകൃഷ്ണനെ വാട്സാപ്പ് വിഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 40,000 രൂപ തട്ടിയെടുത്തത്. ആന്ധ്രാപ്രദേശില്‍ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോ കോളില്‍ കണ്ടത്. പരിചയമുള്ള ആളുകളുടെ പേരുകള്‍ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു.
താന്‍ ഇപ്പോള്‍ ദുബായിലാണെന്നും ബന്ധുവിന്റെ ചികിത്സക്കായി പണം അത്യാവശ്യമാണെന്നും നാട്ടില്‍ എത്തിയാലുടന്‍ തിരിച്ചു നല്‍കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ആദ്യം 40,000 രൂപ ആവശ്യപ്പെട്ടയാള്‍ വീണ്ടും 35000 രൂപ ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നുകയും യഥാര്‍ഥ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസ്സിലായത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates