

തിരുവനന്തപുരം: ബിഹാറുമായി ബന്ധപ്പെട്ട പോസ്റ്റര്‍ വിവാദത്തില്‍ കെപിസിസി ഡിജിറ്റല്‍ സെല്‍ മേധാവി വിടി ബല്‍റാമിനെതിരെ നടപടി ഉണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. വിവാദമായ എക്‌സ് പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ വി ടി ബല്‍റാം രാജിവെക്കുകയോ പാര്‍ട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. കെപിസിസി വൈസ് പ്രസിഡന്റായ ബല്‍റാം അധികചുമതലയായി വഹിക്കുന്ന ഡിജിറ്റൽ മീഡിയ സെല്ലിന്റെ (ഡിഎംസി) ചെയര്‍മാന്‍ പദവിയില്‍ ഇപ്പോഴും തുടരുകയാണെന്നും കെപിസിസി പ്രസിഡന്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ബിഹാര്‍ വിഷയത്തില്‍ വിവാദം സൃഷ്ടിച്ച പോസ്റ്ററില്‍ കെപിസിസിക്ക് അതൃപ്തി ഉണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. എഐസിസിയുടെ നിലപാടുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ പ്രവര്‍ത്തനം. ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ബിഹാറുമായി ബന്ധപ്പെട്ട പോസ്റ്റര്‍. വിവാദ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡിജിറ്റല്‍ മീഡിയയുടെ ചുമതല വഹിക്കുന്ന കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാമും പാര്‍ട്ടി നേതൃത്വവും എക്‌സ് പ്ലാറ്റ്‌ഫോം ടീമിനോട് അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുകയും ആ പോസ്റ്റ് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് അനുസരിച്ചാണ് പോസ്റ്റ് നീക്കം ചെയ്യുകയുമാണ് ഉണ്ടായിട്ടുള്ളത്.
എന്നാല്‍, വിഷയം വിടി ബല്‍റാമിനെ വ്യക്തിപരമായി ആക്രമിക്കുന്ന നിലയിലേക്ക് മാറിയത് ദൗഭാഗ്യകരമാണെന്നും കെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. വി ടി ബല്‍റാമാണ് ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തതെന്ന രീതിയില്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്. വി ടി ബല്‍റാമിനെ പോലൊരാളെ വിവാദത്തിലാക്കാനും തേജോവധം ചെയ്യാനുമുള്ള ഒരവസരമാക്കി മന്ത്രിമാരടക്കമുള്ള സിപിഎം നേതാക്കളും ചില മാധ്യമങ്ങളും ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വലിയ പോരാട്ടത്തിന് ഒരു വാക്കുകൊണ്ട് പോലും പിന്തുണയറിയിക്കാത്ത കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ബിജെപി സൃഷ്ടിക്കുന്ന വിവാദങ്ങളുടെ പ്രചാരകരാവുന്നത് അപഹാസ്യമാണ്. കോണ്‍ഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ നിരന്തരം വിവാദങ്ങളില്‍പ്പെടുത്തി ആക്രമിക്കാനുള്ള സിപിഎമ്മിന്റെയും വാടക മാധ്യമങ്ങളുടെയും കുത്സിത നീക്കങ്ങള്‍ തികഞ്ഞ അവജ്ഞയോടെ കെപിസിസി തള്ളിക്കളയുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
അതേസമയം, വരുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികള്‍ പാര്‍ട്ടിയുടെ അജണ്ടയിലുണ്ടെന്നും കെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
