ഹിറ്റായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം; വരുമാനം 6.5 കോടി കവിഞ്ഞു; ഒരു ലക്ഷത്തിലധികം യാത്രക്കാര്‍

സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് 427 ടൂര്‍ പാക്കേജുകളാണ് നിലവിലുള്ളത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


കൊച്ചി: അധിക വരുമാനം ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി ജനപ്രിയമാകുന്നു. സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര മേഖലകളിലേക്ക് നടത്തുന്ന പ്രത്യേക സര്‍വീസുകളില്‍ നിന്ന് ഇതുവരെ 6.5 കോടി രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞ നവംബര്‍ ഒന്നിനാണു കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സര്‍വീസുകള്‍ ആരംഭിച്ചത്. 100 ലധികം വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയാണ് യാത്രകള്‍ സംഘടിപ്പിക്കുന്നത്.

ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളാണ് ബജറ്റ് ടൂറിസത്തിന്റെ പ്രത്യേക സര്‍വീസുകള്‍ ഉപയോഗപ്പെടുത്തിയത്. കുറഞ്ഞ ചെലവില്‍ സുരക്ഷിത യാത്ര സാധ്യമാകുമെന്നതിനാല്‍ കെ.എസ്.ആര്‍.ടി.സിയുടെ ടൂര്‍ പാക്കേജുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വിനോദ സഞ്ചാര മേഖലകളിലേക്കുള്ള യാത്ര ഉറപ്പാക്കുന്നതോടൊപ്പം കെ.എസ്.ആര്‍.ടി.സിക്ക് അധികവരുമാനം കണ്ടെത്തുക കൂടിയാണു പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് 427 ടൂര്‍ പാക്കേജുകളാണ് നിലവിലുള്ളത്. ഇതുവരെ 2000 ത്തോളം വിനോദ സഞ്ചാര സര്‍വീസുകള്‍ കെഎസ്ആര്‍ടിസി സംഘടിപ്പിച്ചു. വാരാന്ത്യങ്ങളിലാണ് യാത്രകള്‍ സംഘടിപ്പിക്കുന്നത്.

ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്നതും കൂടുതല്‍ ആവശ്യക്കാരുള്ളതും മൂന്നാര്‍ പാക്കേജിനാണ്. ഏകദേശം 25 ഡിപ്പോകളില്‍ നിന്നായി മൂന്നാറിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. കൊച്ചിയിലെ നെഫെര്‍റ്റിറ്റി ആഡംബര ക്രൂയിസുകളിലേക്ക് യാത്രക്കാരെ എത്തിക്കുന്ന സര്‍വീസുകളും മികച്ചതാണ്. മലക്കപ്പാറ പോലുള്ള പ്രത്യേക ഇടങ്ങളിലേക്കുള്ള ടൂര്‍ പാക്കേജുകളും ജനപ്രിയമാണ്. നെല്ലിയാമ്പതി, വയനാട്, മണ്‍റോ തുരുത്ത്, കുമരകം, പൊന്മുടി തുടങ്ങി ധാരാളം വിനോദ സഞ്ചാര കേന്ദ്രങ്ങളും ബജറ്റ് ടൂറിസത്തിലുണ്ട്.

മൂന്നാര്‍, വയനാട് പോലുള്ള സ്ഥലങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ തന്നെ താമസ സൗകര്യം ഉള്‍പ്പെടുത്തിയാണ് പാക്കേജുകള്‍ നല്‍കുന്നത്. മറ്റിടങ്ങളില്‍ ആവശ്യമെങ്കില്‍ താമസ സൗകര്യം ക്രമീകരിച്ചു നല്‍കുകയും ചെയ്യും. സര്‍വീസുകളില്‍ 80 ശതമാനവും താമസ സൗകര്യം ആവശ്യമില്ലാത്ത ഏകദിന സര്‍വീസുകളാണ്. കെ.എസ്.ആര്‍.ടി.സി. ഡിപ്പോകള്‍ മുഖേന പാക്കേജ് ബുക്ക് ചെയ്യാം.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ കൂടി  ഉള്‍പ്പെടുത്താനാണ് കെ.എസ്.ആര്‍.ടി.സി ലക്ഷ്യമിടുന്നത്. കര്‍ണാടകയിലെ വിനോദ സഞ്ചാര മേഖലകളിലേക്ക് പ്രത്യേക സര്‍വീസുകള്‍ ക്രമീകരിക്കുന്നതിനുള്ള പ്രാരംഭഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഇത്തരത്തില്‍ തമിഴ് നാട്ടിലേക്കും യാത്രകള്‍ സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ട്. കൂടാതെ രാജ്യത്തെ മുഴുവന്‍ വിനോദ സഞ്ചാര മേഖലകളെയും കോര്‍ത്തിണക്കുന്ന രീതിയില്‍ പ്രത്യേക പാക്കേജുകള്‍ നടപ്പാക്കുന്നതിന് ഐ ആര്‍ സി ടി സി യുമായി ആദ്യഘട്ട ചര്‍ച്ചകളും പൂര്‍ത്തിയായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com