

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ നിലപാട് എടുത്ത ഉമ തോമസ് എംഎല്‍എയ്ക്ക് എതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് മുതലെടുത്ത് ''ഞങ്ങള്‍ കോണ്‍ഗ്രസുകാര്‍''എന്ന രീതിയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സിപിഎം - ആര്‍എസ്എസ് ഏജന്റുമാരായ കള്ള നാണയങ്ങളെ പൊതു സമൂഹം തിരിച്ചറിയണം എന്നാണ് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഉമ തോമസ് എന്ന പഴയ മഹാരാജാസ് കെ എസ് യുകാരിക്ക് മുഖവുരകള്‍ ആവശ്യമില്ലെന്നാണ് അലോഷ്യസ് സേവ്യര്‍ ചൂണ്ടിക്കാട്ടുന്നത്. മഹാരാജാസിലെ ആ പഴയ കെ എസ് യുക്കാരി തന്റെ പൊതുജീവിതം ആരംഭിച്ചത് പ്രതിസന്ധികാലത്ത് കെ എസ് യുവിന്റെ കൊടി പിടിച്ചാണ്. അവിടെനിന്ന് തന്നെയാണ് അവര്‍ പിടിയുടെ സഹയാത്രികയാകുന്നത് എന്നും അലോഷ്യസ് പറയുന്നു.
സ്വന്തം വ്യക്തിത്വത്തെ പോലും വെളിപ്പെടുത്താന്‍ കഴിയാത്തത്രയും വികൃതവും മലീമസവുമായ മനസിന് ഉടമയായവരാണ് ഇപ്പോഴത്തെ പ്രചാരണങ്ങള്‍ക്ക് പിന്നില്‍. മനുഷ്യത്വത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്ന അത്യന്ത്യം ഹീനമായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ''ഫെയ്ക്ക് കോണ്‍ഗ്രസ് ടാഗ്'' പൊളിറ്റിക്കല്‍ ടൂള്‍ ആയി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ-സംഘപരിവാര്‍ അജണ്ടയാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് പറയുന്നു.
പോസ്റ്റ് പൂര്‍ണരൂപം-
മുഖവുരകൾ ആവശ്യമില്ലാത്ത മഹാരാജസിലെ ഉമ. സൈബർ ഇടങ്ങളിൽ കോൺഗ്രസിന്റെ വക്താക്കൾ എന്ന സ്വയം പരിചയപ്പെടുത്തലിൽ മുഖമില്ലാതെ മനുഷ്യത്വ രഹിതവും സ്പർദ്ധ വളർത്തുന്നതുമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഇടത്-സംഘപരിവാർ കേന്ദ്രങ്ങൾ അറിയാനാണ് ഈ എഴുത്ത്.“ഫെയിക്ക് കോൺഗ്രസ് ടാഗ്” പൊളിറ്റിക്കൽ ടൂൾ ആയി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇടതുപക്ഷ-സംഘപരിവാർ അജണ്ടകൾഉള്ള സ്വന്തം വ്യകതിത്വത്തെ പോലും വെളിപ്പെടുത്താൻ കഴിയാത്തത്രയും വികൃതവും മലീമസവുമായ മനസിന് ഉടമയായ നിങ്ങൾ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത് മനുഷ്യത്വത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്ന അത്യന്ത്യം ഹീനമായ പ്രവർത്തനമാണ്. ഏതെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് മുതലെടുത്ത് “ഞങ്ങൾ കോൺഗ്രസുകാർ”എന്ന രീതിയിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന CPM-RSS ഏജന്റുമാരായ കള്ളനാണയങ്ങളെ പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഉമാതോമസ് എന്ന് പറയുന്ന മഹാരാജാസിലെ ആ പഴയ കെ എസ് യുക്കാരി തന്റെ പൊതുജീവിതം ആരംഭിച്ചത് പ്രതിസന്ധികാലത്ത് കെ എസ് യുവിന്റെ കൊടി പിടിച്ചാണ്. അവിടെനിന്ന് തന്നെയാണ് അവർ പിടിയുടെ സഹയാത്രികയാകുന്നതും. പിന്നെ പതിയെ കുടുംബ ജീവിതത്തിലേക്ക് അവർ പറ്റേ മാറുകയും പിന്നീട് പി ടി യുടെ അകാല വിയോഗത്തിന് ശേഷം പാർട്ടിയും മുന്നണിയും ഏൽപ്പിച്ച ആ ദൗത്യം സധൈര്യം ഏറ്റെടുത്ത് വീണ്ടുമൊരു പ്രതിസന്ധികാലത്ത് തന്റെ വ്യക്തി ജീവിതം വിട്ട് പൊതുജീവിതത്തിലേക്ക് കടന്ന് വരുകയും ചെയ്തൊരാളാണ്. അവർ എന്തെങ്കിലും പറഞ്ഞു എന്നതിന്റെ പേരിൽ അവരെ വളഞ്ഞിട്ട് ആക്രമിക്കാൻ സൈബർ ഇടങ്ങളിലെ മുഖമില്ലാത്ത ഗുണ്ടകൾ ശ്രമിക്കുന്നതിനെ ഗൗരവകരമായിതന്നെ കാണണം. നിയമ നടപടികൾ ഉൾപ്പെടെ സ്വീകരിച്ച് മുന്നോട്ട് പോകണം. ആരെയും എന്തും പറയാം എന്നതിന്റെ ലൈസൻസ് ആർക്കും ഒരുഘട്ടത്തിലും ഒന്നിന്റെ പേരിലും നൽകിയില്ല എന്ന ബോധ്യം ഈ അവസരത്തിൽ ഉണ്ടാവേണ്ടത് അനിവാര്യമാണ്. ഈ സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കുകയും നേരിടുകയും ചെയ്യുക എന്നത് പൊതുസമൂഹത്തെ മുൻനിർത്തി സംഘടനയുടെ ബാധ്യതയാണ്. അത് നിർവഹിക്കപ്പെടുക തന്നെ ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
