

കവരത്തി: ഉന്നതവിദ്യാഭ്യാസ കൗൺസിലിങ് സീറ്റ് അലോട്ട്‌മെന്റ് നാളെ നടക്കാനിരിക്കെ, ലക്ഷദ്വീപിലെ സർക്കാർ കോളജുകളിലെ പ്രധാനപ്പെട്ട പല ബിരുദ കോഴ്‌സുകളും വെട്ടിക്കുറച്ച് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഉത്തരവ്. ആന്ത്രോത്ത്, കടമത്ത് സർക്കാർ ആർട്സ് & സയൻസ് കോളജുകളിലായി നാല് പ്രധാന കോഴ്‌സുകളാണ് പ്രവേശന നടപടികൾക്ക് തൊട്ടുമുമ്പ് റദ്ദാക്കിയത്. വിദ്യാഭ്യാസ വകുപ്പിന്റെ ഈ അപ്രതീക്ഷിത നടപടി ദ്വീപിലെ ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പോണ്ടിച്ചേരി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ലക്ഷദ്വീപിലെ കോളജുകളിൽ നിലവിൽ തന്നെ ഉന്നതവിദ്യാഭ്യാസത്തിനായി പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്. പുതിയ ഉത്തരവിലൂടെ നിലവിലുള്ള സൗകര്യങ്ങൾ കൂടി ഇല്ലാതാക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സീറ്റ് അലോട്ട്‌മെന്റ് നടപടികൾ പുരോഗമിക്കുന്നതിനിടെ വന്ന ഈ ഉത്തരവ് മൂലം സ്വന്തം നാട്ടിൽ പഠിക്കാൻ ആഗ്രഹിച്ച പല കുട്ടികളുടെയും അവസരമാണ് നഷ്ടമായിരിക്കുന്നത്. ഇതോടെ ഉപരിപഠനത്തിനായി കൂടുതൽ വിദ്യാർത്ഥികൾക്ക് ദ്വീപിന് പുറത്തുപോയി പഠിക്കേണ്ട സാഹചര്യം സംജാതമാകും. ലക്ഷദ്വീപിലെ ഭൂരിഭാഗം കുട്ടികളും നിലവിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കോളജുകളെയാണ് ഉന്നതവിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത്. കേരളത്തിലെ എയ്ഡഡ് കോളജുകളിൽ ലക്ഷദ്വീപിലെ കുട്ടികൾക്കായി പ്രത്യേക സംവരണ സീറ്റുകൾ ഉറപ്പുനൽകുന്നുണ്ടെങ്കിലും, തദ്ദേശീയമായി പഠിക്കാനുള്ള സൗകര്യം റദ്ദാക്കിയത് ദ്വീപുവാസികളോട് കാണിക്കുന്ന അവഗണനയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
അതേസമയം, പ്രവേശന നടപടികൾക്ക് തൊട്ടുമുമ്പ് കോഴ്‌സുകൾ വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള വിജ്ഞാപനം ഉടൻ തന്നെ പ്രത്യേകം പുറത്തിറക്കുമെന്നാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് നൽകുന്ന വിശദീകരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates