

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പുറത്തിറക്കി എല്‍ഡിഎഫ്. 101 സീറ്റുകളില്‍ 93 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മറ്റ് എട്ട് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കവടിയാറില്‍ കെഎസ് ശബരിനാഥനെതിരെ സിപിഎം ലോക്കല്‍ സെക്രട്ടറി സുനില്‍ കുമാര്‍ മത്സരിക്കും. സ്ഥാനാര്‍ഥി പട്ടികയില്‍ മൂന്ന് സിപിഎം എരിയാ സെക്രട്ടറിമാര്‍ ഇടംപിടിച്ചപ്പോള്‍ നിലവിലെ മേയര്‍ ആര്യാ രാജേന്ദ്രനും ഡെപ്യൂട്ടി മേയര്‍ പികെ രാജുവും പട്ടികയില്‍ ഇടം പിടിച്ചില്ല. സിപിഎം ജില്ലാ കമ്മറ്റി അംഗമായി എസ്പി ദീപക് പേട്ടയില്‍ മത്സരിക്കും. കേരളാ കോണ്‍ഗ്രസ് ബി സ്ഥാനാര്‍ഥിയായി പൂജപ്പുര രാധാകൃഷ്ണന്‍ ജഗതിയിലും മത്സരിക്കും.
70 സീറ്റുകളില്‍ സിപിഎമ്മും 31 സീറ്റുകളില്‍ ഘടകകക്ഷികള്‍ മത്സരിക്കും. സിപിഐ പതിനേഴ് ഇടത്തും, കേരളാ കോണ്‍ഗ്രസ് എം, ആര്‍ജെഡി മൂന്ന് സീറ്റിലും ജനതാദള്‍ എസ് രണ്ട് സീറ്റിലും, ഐഎന്‍എല്‍, കോണ്‍ഗ്രസ് എസ്, എന്‍സിപി, കേരളാ കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ജെഎസ്എസ് ഒരു സീറ്റിലും മത്സരിക്കും. യുവത്വവും പരിചയസമ്പന്നതയും ചേർന്ന സ്ഥാനാർഥികളെയാണ് എൽഡിഎഫ് അവതരിപ്പിച്ചിരിക്കുന്നത്. സ്ഥാനാർഥികളിൽ 30 വയസിന് താഴെയുള്ളവർ 13 പേരുണ്ട്. 40 വയസിന് താഴെയായി 12 പേരും
സിപിഐ പതിനേഴ് മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തിന്റെ ഇന്ന് കാണുന്ന വികസനം പൂര്‍ത്തീകരിച്ചത് എല്‍ഡിഎഫ് ആണെന്നും വികസനത്തിന്റെ തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫിന്റെ വിജയം അനിവാര്യമാണെന്നും സിപിഎം തിരുവനന്തുപുരം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും മേയര്‍ ആരെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, വി വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates