

തിരുവനന്തപുരം; പ്രതിപക്ഷ സമരം ശക്തമായിരിക്കെ നിയമസഭയുടെ എട്ടാംസമ്മേളനത്തിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ്, ലൈഫ് മിഷൻ കോഴ അടക്കമുള്ള വിഷയങ്ങൾ സഭയിൽ സജീവ ചർച്ചയാകും. ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒന്പതിനാണ് സഭ താത്കാലികമായി പിരിഞ്ഞത്.
സെസ് പ്രശ്നവും സമരം ചെയ്തവർക്ക് എതിരായ പൊലീസ് നടപടിയും ഇന്നു തന്നെ സഭയിൽ പ്രതിപക്ഷം ഉന്നയിക്കും. ദുരിതാശ്വാസനിധി വിവാദത്തിൽ സഹായത്തിനായുള്ള വ്യാജ അപേക്ഷകളിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഒപ്പിട്ടെന്ന ആരോപണമുയർത്തിയാവും ഭരണപക്ഷം നേരിടുക. ഇന്ന് രണ്ടുബില്ലുകൾ സഭ പരിഗണിക്കും. ബജറ്റ് പാസാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച മുതൽ ധനാഭ്യർഥനകളുടെ ചർച്ച നടത്തും. പിന്നാലെ ധനബില്ലെത്തും.
ബജറ്റിലെ നികുതി പ്രഖ്യാപനങ്ങളെ സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങൾ ധനബില്ലിൽ ഉണ്ടാവും. ഇത് പാസാവുന്നതോടെ, ഏപ്രിൽ ഒന്നുമുതൽ പുതിയ നികുതികൾ നിലവിൽ വരും. നിലവിലെ കലണ്ടർ പ്രകാരം മാർച്ച് 30 വരെ 23 ദിവസം സമ്മേളനം തുടരും.
ഇന്ധനസെസ് ഉൾപ്പെടെ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതി നിർദേശങ്ങൾക്കെതിരേ പ്രതിപക്ഷത്തെ നാല് എം.എൽ.എ.മാർ സഭാ കവാടത്തിൽ സത്യാഗ്രഹം നടത്തുമ്പോഴാണ് അന്ന് സഭ പിരിഞ്ഞത്. ഇതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരേ കരിങ്കൊടി സമരം തെരുവിലേക്ക് നീങ്ങുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates