കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30 ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ശിവശങ്കറിനോട് സിബിഐ ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കി സിബിഐ നോട്ടീസ് നൽകിയിട്ടുണ്ട്. കേസിൽ ആദ്യമായാണ് ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യുന്നത്.
ലൈഫ് മിഷന്‍ കേസ് രണ്ടുവര്‍ഷം മുന്‍പാണ് സിബിഐയുടെ മുന്നില്‍ എത്തുന്നത്. സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിന്റെ ഭാഗമായാണ് ലൈഫ് മിഷന്‍ കേസും വന്നത്. ശിവശങ്കറിനെതിരെ കസ്റ്റംസ് നല്‍കിയ കുറ്റപത്രമായിരിക്കും ഇന്നത്തെ സിബിഐയുടെ ചോദ്യം ചെയ്യലിന് അടിസ്ഥാനമാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലൈഫ് മിഷന്‍ കരാറിലെ വഴിവിട്ട നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ശിവശങ്കറായിരുന്നു എന്നാണ് കസ്റ്റംസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്. ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ കരാര്‍ യൂണിടാക്കിന് നല്‍കിയത് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു. സ്വപ്‌നയുടെ ലോക്കറില്‍നിന്ന് എന്‍ഐഎ പിടിച്ചെടുത്ത ഒരുകോടി രൂപ ശിവശങ്കറിനുള്ള കമ്മിഷനായിരുന്നുവെന്നും കസ്റ്റംസിന്റെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
കേസില്‍ രണ്ടുവര്‍ഷം മുന്‍പ് ലൈഫ് മിഷന്‍ സിഇഒയെ സിബിഐ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനെതിരെ ലൈഫ് മിഷനും സിഇഒയും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അന്വേഷണം തടഞ്ഞിരുന്നു. ഇതിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കുകയും കേസില്‍ അന്വേഷണം തുടരട്ടെ എന്ന് സുപ്രീംകോടതി നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates