

തെരഞ്ഞെടുപ്പ് ചരിത്രം പൊടിപാറിയ പോരാട്ടങ്ങളുടേതു മാത്രമല്ല വമ്പന്‍ അട്ടിമറികളുടേതും കൂടിയാണ്. രാഷ്ട്രീയ ഭൂമികയിലെ വന്‍തോക്കുകളെ അട്ടിമറിച്ചവര്‍. ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദുമാരുടെ കഥകളിലൂടെ....
1952 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ്. ചിറയിന്‍കീഴ് മണ്ഡലത്തില്‍ തിരു-കൊച്ചി മുന്‍ പ്രധാനമന്ത്രി പറവൂര്‍ ടി കെ നാരായണപിള്ളയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കമ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍ത്തിയത് അഭിഭാഷകനായ യുവനേതാവ് വി പരമേശ്വരന്‍ നായരെ. വോട്ടെണ്ണിയപ്പോള്‍ ഇടതു സ്വതന്ത്രനായി മത്സരിച്ച വിപി നായര്‍ക്ക് 16,904 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയം.
1957 ലെ തെരഞ്ഞെടുപ്പിലും വി പി നായര്‍ മത്സരിച്ചു. ഇത്തവണ കൊല്ലമായിരുന്നു പോരാട്ട വേദി. ആര്‍എസ്പി അതികായന്‍ ശ്രീകണ്ഠന്‍ നായര്‍ എതിരാളി. ഫലം വന്നപ്പോള്‍ കൊല്ലത്തെ ജനകീയനെതിരെ സിപിഐ സ്ഥാനാര്‍ത്ഥി വിപി നായര്‍ക്ക് അട്ടിമറി വിജയം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്നായിരുന്നു ശ്രീകണ്ഠന്‍ നായര്‍ക്കെതിരായ വിജയത്തെ വിപി നായര്‍ വിശേഷിപ്പിച്ചത്.
1971 ലെ തെരഞ്ഞെടുപ്പിലാണ് കേരളം കണ്ട വമ്പന്‍ അട്ടിമറികളിലൊന്ന് നടന്നത്. കാസര്‍കോട് മണ്ഡലത്തില്‍ ജനനായകൻ എകെജി വിജയിച്ച സീറ്റിൽ സിപിഎം ഇ കെ നായനാരെ സ്ഥാനാർത്ഥിയാക്കുന്നു. ജനകീയ നേതാവായ നായനാർക്കെതിരെ കോൺഗ്രസ് 'പയ്യനായ' രാമചന്ദ്രന്‍ കടന്നപ്പള്ളിയെയാണ് സ്ഥാനാർത്ഥിയാക്കുന്നത്. 1.19 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് തൊട്ടുമുമ്പ് എകെജി വിജയിച്ച കാസര്‍കോട്, 71 ല്‍ കടന്നപ്പള്ളി 28,404 വോട്ടുകളുടെ ഭൂരിപക്ഷത്തിന്റെ അപ്രതീക്ഷിത വിജയം നേടുന്നു.
1980 ല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സിപിഐ മുതിർന്ന നേതാവ് എംഎന്‍ ഗോവിന്ദന്‍ നായരെ കോണ്‍ഗ്രസിലെ 'പുതുമുഖ'മായ നീലലോഹിതദാസന്‍ നാടാര്‍ തോൽപ്പിച്ചതാണ് മറ്റൊരു അട്ടിമറി. 1,07,057 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു നാടാരുടെ അട്ടിമറി വിജയം.
1991 ല്‍ ആലപ്പുഴയില്‍ ഹാട്രിക് വിജയം തേടിയിറങ്ങിയ കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമനെതിരെ സിപിഎം നിര്‍ത്തിയത് യുവനേതാവ് ടി ജെ ആഞ്ചലോസിനെ. 14,075 വോട്ടുകള്‍ക്ക് വക്കത്തിന്റെ ഹാട്രിക് മോഹം തകര്‍ത്ത് ആലപ്പുഴയുടെ ഹീറോയായി ആഞ്ചലോസ് മാറി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
1999 ല്‍ കണ്ണൂര്‍ ലോക്‌സഭ മണ്ഡലമാണ് മറ്റൊരു വമ്പന്‍ അട്ടിമറിക്ക് സാക്ഷ്യം വഹിച്ചത്. തുടര്‍ച്ചയായ അഞ്ചു വിജയങ്ങളുമായി വീണ്ടും മത്സരത്തിനെത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെ നേരിടാന്‍ സിപിഎം നിയോഗിച്ചത് എസ്എഫ്‌ഐ നേതാവ് എപി അബ്ദുള്ളക്കുട്ടിയെയാണ്. 10,247 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മുല്ലപ്പള്ളിയുടെ അശ്വമേധം തടഞ്ഞ അബ്ദുള്ളക്കുട്ടി രാഷ്ട്രീയ കേരളത്തിലെ 'അത്ഭുതക്കുട്ടി'യായി.
1999 ല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പിജെ കുര്യനെ ഇടതു പിന്തുണയോടെ മത്സരിച്ച കെ ഫ്രാന്‍സിസ് ജോര്‍ജ് അട്ടിമറിച്ചിരുന്നു. 2004 ല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളിലൊരാളായ വി എം സുധീരനെ ഇടതു സ്ഥാനാര്‍ത്ഥി ഡോ. കെഎസ് മനോജ് അട്ടിമറിച്ചതും ചരിത്രം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ സിറ്റിങ് എംപിയായ പി ജെ ബിജുവിനെതിരെ കോണ്‍ഗ്രസിന്റെ പുതുമുഖം രമ്യ ഹരിദാസ് നേടിയതും അത്ഭുതവിജയമാണ്. 1,58,968 വോട്ടുകളുടെ വിജയം. കേരളത്തില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥി നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷം കൂടിയാണിത്.
തെരഞ്ഞെടുപ്പുകളില്‍ അച്ഛനെയും മകനെയും പരാജയപ്പെടുത്തിയതിന്റെ ബഹുമതി സിപിഐ നേതാവ് വിവി രാഘവന് അവകാശപ്പെട്ടതാണ്. കോണ്‍ഗ്രസിന്റെ ഏക ലീഡര്‍ കെ കരുണാകരനും മകന്‍ കെ മുരളീധരനുമാണ് രാഘവന്റെ ലാളിത്യത്തിന് മുന്നില്‍ മുട്ടുകുത്തിയത്. തൃശൂര്‍ മണ്ഡലത്തില്‍ 1996 ല്‍ കരുണാകരനും, 1998 ല്‍ കെ മുരളീധരനും രാഘവന് മുന്നില്‍ അടിയറവ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates