

തിരുവനന്തപുരം: സർക്കാരും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലെ പോര് രൂക്ഷമായിരിക്കെ നാളെ മുതൽ നിയമസഭാ സമ്മേളനം തുടങ്ങും. ഗവർണർ ഒപ്പിടാത്തതിനെത്തുടർന്ന് റദ്ദായ 11 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെമുതൽ ആരംഭിക്കുന്നത്. സെപ്റ്റംബർ രണ്ടുവരെയാണ് സമ്മേളനം. ഗവർണറുടെയും ലോകായുക്തയുടെയും അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലുകൾ സഭാ സമ്മേളനത്തിൽ വരും.
ലോകായുക്ത നിയമ ഭേദഗതി ബിൽ വരുന്നത് ബുധനാഴ്ചയാണ്. പ്രതിപക്ഷം ബില്ലിനെ ശക്തിയായി എതിർക്കും. ഇക്കാര്യത്തിൽ സിപിഐയുടെ നിലപാടും നിർണ്ണായകമാകും. ഇതുവരെ ഭേദഗതി സംബന്ധിച്ച് സിപിഎം-സിപിഐ ചർച്ച നടന്നിട്ടില്ല. ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സർക്കാറിനോ തള്ളിക്കളയാമെന്ന സർക്കാർ ഭേദഗതിയോട് സിപിഐക്ക് എതിർപ്പാണ്. സർക്കാറിന് പകരം ഒരു സ്വതന്ത്ര ഉന്നതാധികാരസമിതി ഹിയറിംഗ് നടത്തട്ടെ എന്നാണ് സിപിഐ നിർദേശിച്ചിരുന്നത്. വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം വെട്ടാനുള്ള ബില്ലാണ് മറ്റൊന്ന്. പ്രതിപക്ഷം ഇതിനെ ശക്തമായി എതിർക്കാൻ പ്രിയാ വർഗ്ഗീസിന്റേതടക്കമുള്ള ബന്ധുനിയമനങ്ങൾ ഉന്നയിക്കുമെന്നുറപ്പാണ്.
നാളെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം പ്രമാണിച്ച് സഭയുടെ പ്രത്യേക സമ്മേളനമായിരിക്കും ചേരുക. അന്ന് മറ്റു നടപടികളുണ്ടാകില്ല. ചൊവ്വാഴ്ച സഹകരണസംഘം രണ്ടാം ഭേദഗതി, കേരള മാരിടൈം ബോർഡ് റദ്ദാക്കലും ഒഴിവാക്കലും എന്നീ ബില്ലുകളാണ് പരിഗണിക്കുക. 24-ന് കേരള ലോകായുക്ത, പബ്ലിക് സർവീസ് കമ്മിഷൻ, കേരള ആഭരണത്തൊഴിലാളി ക്ഷേമനിധി എന്നീ ഓർഡിനൻസുകൾ സഭയിലെത്തും. പിന്നീടുള്ള ദിവസങ്ങളിൽ പരിഗണിക്കേണ്ട ബില്ലുകളെ സംബന്ധിച്ച് 22-ന് കാര്യോപദേശകസമിതി തീരുമാനിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates