തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ സിപിഎം തയ്യാറാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിനും ഉപതെരഞ്ഞെടുപ്പിനുമെല്ലാം സിപിഎം സജ്ജമാണ്. പാര്‍ട്ടിക്ക് ഒരു ഭയവുമില്ല. ജനങ്ങളുടെ വികാരം എതിരായി ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
സിപിഎം എന്തു നിലപാട് സ്വീകരിക്കണമെന്ന് പാര്‍ട്ടിക്ക് വ്യക്തമായ ധാരണയുണ്ട്. സിപിഎമ്മിനെ ഏതെങ്കിലും തരത്തില്‍ പ്രതിക്കൂട്ടിലാക്കാനും അപവാദ പ്രചരണം നടത്താനും ശ്രമിച്ചിട്ടും ഒരുതരത്തിലും വീക്ഷണപരമായേ കാണുന്നില്ല. സിപിഎം ഞങ്ങളുടെ അജണ്ട വെച്ചിട്ടാണ് മുന്നോട്ടു പോകുന്നത്. രാഹുല്‍ രാജിവെക്കുകയോ എംഎല്‍എയായി തുടരുന്നതിലോ തങ്ങള്‍ക്കെന്താണ് കാര്യമെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.
ഇവന്റെ തെറ്റായ പ്രവണതയ്ക്ക് ജനങ്ങളുടെ ഭാഗത്തു നിന്നും വന്ന പ്രതികരണങ്ങള്‍ക്ക് സിപിഎം എന്തിന് മറുപടി പറയണം. അവസാനം ഞങ്ങള്‍ പ്രതിയായോ?. പറഞ്ഞു പറഞ്ഞ് മാധ്യമങ്ങള്‍ ഞങ്ങളെ പ്രതിയാക്കുമോയെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. രാഹുല്‍ രാജിവെച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസിന്റെ ജീര്‍ണമായ മുഖം ഇതിനോടകം ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. എന്തിന് കെ സി വേണുഗോപാലിന്റെ ഭാര്യയ്ക്ക് ഉള്‍പ്പെടെ. രാഹുല്‍ രാജിവെച്ചാലും ഇല്ലെങ്കിലും സിപിഎമ്മിന് യാതൊരു രാഷ്ട്രീയ ഗുണവുമില്ല. രാഹുല്‍ രാജിവെക്കാതെ നിയമസഭയിലേക്ക് വന്നാല്‍, അതെല്ലാം അപ്പോള്‍ നമുക്ക് കാണാമെന്ന് ഗോവിന്ദന്‍ പറഞ്ഞു.
ആരോപണങ്ങൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. രാഹുൽ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ പാർട്ടിയിൽനിന്നു പുറത്താക്കിയേ്കകുമെന്നും റിപ്പോർട്ടുകളുണ്ട്. ദുരനുഭവമുണ്ടായെന്ന യുവനടി റിനി ആൻ ജോർജ്, ട്രാൻസ് വുമൺ അവന്തിക എന്നിവരുടെ വെളിപ്പെടുത്തലിനൊപ്പം പല കോണിൽനിന്ന് രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. രാഹുലിനെ സംബന്ധിച്ച നിരവധി പരാതികൾ കേന്ദ്ര നേതൃത്വത്തിനും ലഭിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates