'പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനാണ് വീട്ടിലെത്തിയത്'; ജാമ്യം ലഭിച്ചതിനു പിന്നാലെ പ്രതികരിച്ച് മലയാളി വൈദികന്‍

Malayali priest responds after being granted bail
ഫാദര്‍ സുധീറും ഭാര്യ ജാസ്മിനും
Updated on
1 min read

മുംബൈ: സുഹൃത്തിന്റെ കുടുംബത്തിലെ പിറന്നാള്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കുവെയാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തതെന്ന് മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി വൈദികന്‍ ഫാ. സുധീര്‍. കേസില്‍ വൈദികനും അറസ്റ്റിലായ മറ്റു 11 പേര്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈദികന്റെ പ്രതികരണം.

സുഹൃത്തിന്റെ കുടുംബത്തിലെ പിറന്നാള്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് ചൊവ്വാഴ്ച വൈകുന്നേരം നാഗ്പൂരിലെ ഷിഗോഡിയിലെ വീട്ടിലെത്തിയതെന്ന് ഫാ. സുധീര്‍ പറഞ്ഞു. 'ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് വീട്ടിലെത്തിയത്. വീട്ടില്‍ നടന്ന പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായിരുന്നു എത്തിയത്. ക്രിസ്മസ് കൂടിയായതിനാല്‍, പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഏതാനും ക്രിസ്മസ് ഗാനങ്ങളും പാടിയിരുന്നു. ശേഷം, പിറന്നാളുമായി ബന്ധപ്പെട്ട സന്ദേശം നല്‍കി. വീട്ടുകാരുടെ കുടുംബാംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. മതപരിവര്‍ത്തനമൊന്നും ഇവിടെ നടന്നിട്ടില്ല. കുട്ടികള്‍ പാട്ട് പാടുകയും ഡാന്‍സ് ചെയ്യുകയും ചെയ്യുന്നതിനിടെയാണ് വലിയൊരു സംഘം ബജരംഗ് പ്രവര്‍ത്തകര്‍ വന്ന് പ്രശ്‌നമുണ്ടാക്കുന്നത്. 40ഓളം പേര്‍ വീടിനു പുറത്തുണ്ടായിരുന്നു. തൊട്ടു പിന്നാലെ പൊലീസും എത്തി. ഭക്ഷണം കഴിക്കാനിരിക്കെ അതേപടി തന്നെ പൊലീസ് ഞങ്ങളെ വാഹനത്തില്‍ കയറ്റികൊണ്ടു പോകുകയായിരുന്നു' -ജാമ്യം ലഭിച്ചതിനു ശേഷം പുറത്തിറങ്ങിയ ഫാ. സുധീര്‍ പറഞ്ഞു.

പൊലീസ് സ്റ്റേഷന് പുറത്തും വലിയൊരം സംഘം ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ സംഘടിച്ചതായി അദ്ദേഹം പറഞ്ഞു. സഹായിക്കാനായി പൊലീസ് സ്റ്റേഷനില്‍ വന്ന രണ്ട് പുരോഹിതര്‍ക്കും മടങ്ങാന്‍ കഴിഞ്ഞില്ല. ആകെ ഭയപ്പാടിലായിരുന്നു. പിറന്നാള്‍ ആഘോഷിച്ച യുവാവിനെയും പൊലീസ് പ്രതിചേര്‍ത്തുവെന്നത് ഭീകരമായ അവസ്ഥയാണ്. എന്താണ് ഇവിടെ നടന്നതെന്ന് മനസ്സിലാക്കാനുള്ള ശ്രമവും നടന്നിട്ടില്ല. ക്രിസ്മസ് പാട്ട് പാടുന്നതും, ഡാന്‍സ് കളിക്കുന്നതും മതപരിവര്‍ത്തനത്തിന്റെ ഭാഗമായി വരുന്നതാണോ. അങ്ങനെയാണെങ്കില്‍, മറ്റു മതങ്ങളുടെ ആഘോഷങ്ങളും മതപരിവര്‍ത്തനത്തില്‍ വരേണ്ടതല്ലേ. രീതികള്‍ മാറുന്നു എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത് -ഫാ സുധീര്‍ പറഞ്ഞു.

Summary

Malayali priest responds after being granted bail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com