കൊച്ചി: ഓഡിയോ ക്ലിപ്പ് ഉപയോഗിച്ച് അച്ഛനും മകനും ചേര്‍ന്ന് സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കേസ് എടുത്ത് പൊലീസ്. സ്ത്രീയുടെ പരാതിയിലാണ് അയല്‍വാസിയായ 63കാരനും മകനുമെതിരെ മട്ടാഞ്ചേരി പൊലീസ് കേസ് എടുത്തത്.
ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനാണ് അച്ഛനെതിരെ കേസ് എടുത്തതെങ്കില്‍ മകനെതിരെ ബലാത്സംഗക്കേസാണ് ചുമത്തിയതെന്ന് പൊലീസ് പറഞ്ഞു. അയല്‍വാസിയായ യുവതി വയോധികന്റെ ഫോണില്‍ നിന്ന് യുവതിയുടെ ആണ്‍ സുഹൃത്തിനെ വിളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
2019 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീയും സുഹൃത്തും തമ്മിലുള്ള സംഭാഷണം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത 63കാരന്‍ ഓഡിയോ ഫയല്‍ ഭര്‍ത്താവിന് അയക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികാവശ്യങ്ങള്‍ക്കായി യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രത്യാഘാതങ്ങള്‍ ഭയന്ന് യുവതി ഇക്കാര്യം മറ്റാരോടും പറഞ്ഞില്ല. 63കാരന്റെ ഫോണില്‍ നിന്ന് വോയ്‌സ് ക്ലിപ്പ് ഡിലിറ്റ് ചെയ്യാന്‍ സഹായം തേടിയാണ് യുവതി അയാളുടെ മകനെ സമീപിച്ചത്. എന്നാല്‍ ഈ വോയ്‌സ് ക്ലിപ്പ് അച്ഛന്റെ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത ശേഷം തന്റെ മൊബൈലിലേക്ക് മാറ്റിയ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. യുവാവ് ഓഡിയോ ക്ലിപ്പ് മറ്റൊരാള്‍ക്ക് കൈമാറിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.
ഓഡിയോ ക്ലിപ്പ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുനല്‍കുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് പല തവണ സ്ത്രീയെ ബലാത്സംഗം ചെയ്തതായും പൊലീസ് പറയുന്നു.2020ലാണ് അവസാനത്തെ സംഭവം. തുടര്‍ന്ന് ഇയാള്‍ ഓഡിയോ ക്ലിപ്പ് മൂന്നാമതൊരാള്‍ക്ക് കൈമാറി. അയാളും ഇതേരീതിയില്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് സ്ത്രീ പൊലീസിനെ സമീപിച്ചത്.
സംഭവത്തില്‍ 63കാരന്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയ്ക്കായി പ്രതികളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates