എംസി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയാക്കും, ഒന്നാം ഘട്ടത്തിന് 5217 കോടി; ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നഗരങ്ങളിൽ ബൈപ്പാസ്
തിരുവനന്തപുരം: ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എംസി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയായി പുനർനിർമിക്കുമെന്നും മന്ത്രി അറിയിച്ചു. ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി കിഫ്ബി വഴി 5217 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
എംസി റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ എന്നീ ബൈപ്പാസുകളുടെ നിർമാണവും വിവിധ ജങ്ഷനുകളുടെ വികസനവും ഈ ഘട്ടത്തിൽ നടപ്പിലാക്കും. കൊട്ടാരക്കര ബൈപ്പാസ് നിർമ്മാണത്തിനായി 110.36 കോടി രൂപയുടെ സാമ്പത്തിക അനുമതി ഇതിനോടകം നൽകിയിട്ടുണ്ടെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ കൊട്ടാരക്കര ബൈപ്പാസിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അറിയിച്ചു.
എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഇത് അകറ്റാനായി കേരള സർക്കാർ നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായും ധനമന്ത്രി അറിയിച്ചു. ഇതിനായി പുതിയ നിയമ നിർമ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു. മതസാമുദായിക സൗഹൃദം അടയാളപ്പെടുത്താൻ ബജറ്റിൽ 10 കോടി വകയിരുത്തുന്നതായും മന്ത്രി അറിയിച്ചു.
രണ്ടാം പിണറായി സർക്കാരിൻറെ അവസാന ബജറ്റിൽ ക്ഷേമ പെൻഷനായി 14500 കോടി രൂപയാണ് വകയിരുത്തിയത്. അടുത്ത സാമ്പത്തിക വർഷത്തേക്കാണ് തുക. എൽഡിഎഫ് സർക്കാരിൻറെ കാലത്ത് ക്ഷേമപെൻഷൻ ഘട്ടംഘട്ടമായി ഉയർത്തിയെന്ന് ധനമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ജനസംഖ്യയുടെ 30 ശതമാനത്തിന് വിവിധ ക്ഷേമ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഒരു കോടി പേരിലേക്ക് സർക്കാർ സഹായം എത്തുന്നുണ്ടെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിൻറെ അവസാനത്തെ ബജറ്റ് ആണ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കുന്നത്.
Kerala Budget 2026: MC Road will be developed into four lanes, 5217 crores for the first phase
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
