

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നു മുതൽ ഞായർ വരെ കർശന നിയന്ത്രണങ്ങൾ. അത്യാവശ്യങ്ങൾക്കൊഴികെ വാഹനങ്ങൾ നിരത്തിലിറക്കരുത്, ആൾക്കൂട്ടം പാടില്ല, കടയുടമകളും ജീവനക്കാരും ഇരട്ട മാസ്ക്കും കയ്യുറകളും നിർബന്ധമായും ധരിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ നിർദേശിച്ചു. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കേസെടുക്കും.
വാരാന്ത്യ നിയന്ത്രണങ്ങളിൽ നിന്ന് ഒരു പടി കൂടി കടന്നുള്ള നിയന്ത്രണങ്ങളാണു നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നടപടികൾ ശക്തമാക്കാൻ കൂടുതൽ പൊലീസിനെ നിയോഗിച്ചു. വെള്ളിയാഴ്ചയോടെ സ്ഥിതി വിലയിരുത്തി ലോക്ഡൗൺ വേണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.
സർക്കാർ സ്ഥാപനങ്ങൾ, ഇവയ്ക്കു കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യ സേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ സേവനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങിയവ പ്രവർത്തിക്കാം. അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം ജീവനക്കാർ മാത്രം. എല്ലാ കേന്ദ്ര, സംസ്ഥാന ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും ആകെയുള്ള ജീവനക്കാരുടെ 25% പേരെ മാത്രം വച്ചു പ്രവർത്തിക്കണമെന്നു സർക്കാർ ഉത്തരവിറക്കി. ബാക്കിയുള്ളവർ വർക് ഫ്രം ഹോം രീതി സ്വീകരിക്കണം. ഇത് ഇന്നു മുതൽ നടപ്പാകും. പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇതു ബാധകമാണ്. ഭിന്നശേഷിക്കാരെ ഓഫിസിൽ ഡ്യൂട്ടിക്ക് എത്തുന്നതിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവായി. സാധിക്കുന്നവർക്ക് വർക് ഫ്രം ഹോം ചെയ്യാം.
വിമാന യാത്രയ്ക്കും ദീർഘദൂര ബസ്, ട്രെയിൻ യാത്രകൾക്കും തടസ്സമില്ല. പൊതുഗതാഗതം, ചരക്കു വാഹനങ്ങൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ വാഹനങ്ങൾ, ഓട്ടോ, ടാക്സി എന്നിവയും അനുവദിക്കും. യാത്ര ചെയ്യുന്നവർ യാത്രാ രേഖ/ടിക്കറ്റ് കരുതണം. മെഡിക്കൽ ഓക്സിജൻ വാഹനങ്ങൾക്കു നിയന്ത്രണമില്ല. തിരിച്ചറിയൽ കാർഡ് വേണം.
പഴം, പച്ചക്കറി, പലചരക്ക് കടകൾ, മത്സ്യം, മാംസ കടകൾ എന്നിവയൊക്കെ പ്രവർത്തിക്കും. ഇത്തരം കടകളിലേക്ക് പോകുന്നവർ സ്വന്തം വീടിന് തൊട്ടടുത്തുള്ള കടകളിൽ പോയി സാധനങ്ങൾ വാങ്ങണം. അനാവശ്യമായി നിരത്തിൽ സഞ്ചാരം അനുവദിക്കില്ല. കള്ളു ഷാപ്പുകൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവയ്ക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്. ആശുപത്രി അടക്കമുള്ള അവശ്യ സർവീസുകൾക്കായുള്ള വാഹനങ്ങൾക്ക് മാത്രമായിരിക്കും നിരത്തിലിറങ്ങാൻ അനുമതിയുണ്ടാകുക.
റേഷൻ കടകൾക്കും സിവിൽ സപ്ലൈസ് കോർപറേഷൻ ഔട്‌ലെറ്റുകക്കും തുറക്കാം. ബാങ്കുകൾക്ക് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും ഇടപാടുകാർ ഇല്ലാതെ 2 മണി വരെയും പ്രവർത്തനം തുടരാം. ടെലികോം സേവനം, അടിസ്ഥാന സൗകര്യമേഖല (ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡേഴ്സ്), ഇന്റർനെറ്റ് സേവനദാതാക്കൾ, പെട്രോനെറ്റ്, പെട്രോളിയം, എൽപിജി എന്നിവ അവശ്യ സേവനങ്ങളുടെ ഗണത്തിലാണ്. ഇവയിലെ ജീവനക്കാർക്കു സ്ഥാപനങ്ങളുടെ തിരിച്ചറിയൽ രേഖ കാണിച്ചു യാത്ര ചെയ്യാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates