'ആരെയാണ് ഇവര്‍ ഭയപ്പെടുന്നത്?'; ചലച്ചിത്രമേളയില്‍ ബോധപൂര്‍വമായ ഇടപെടലെന്ന് മന്ത്രി സജി ചെറിയാന്‍
ആലപ്പുഴ: സിനിമകള്‍ക്ക് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നതെന്ന് മന്ത്രി സജി ചെറിയാന്‍. ലോകപ്രശസ്തമായ ക്ലാസിക്കല്‍ സിനിമകളായ പലസ്തീന്‍ ചലച്ചിത്രങ്ങള്‍ കാണിക്കേണ്ടെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മന്ത്രി ചോദിച്ചു. ആദ്യം എല്ലാ സിനിമയ്ക്കും അനുമതി നിഷേധിക്കുകയായിരുന്നു. മേളയ്ക്ക് തുരങ്കം വെയ്ക്കുന്ന തരത്തിലാണ് കേന്ദ്ര ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
ഇതുവരെയില്ലാത്ത പ്രശ്‌നമാണ് ഇത്തവണ ചലച്ചിത്രമേളയിലുണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയുള്ള ബോധപൂര്‍വമായ ഇടപെടലാണ്. ഇതുവരെ ഇങ്ങനെ ഒരു ഇടപെടല്‍ കേന്ദ്രം നടത്തിയിട്ടില്ല. ഇങ്ങനെയെങ്കില്‍ അടുത്ത പ്രാവശ്യം ചലച്ചിത്രമേള നടക്കുമോയെന്ന് ആശങ്കയുണ്ട്. അടിയന്തരമായി കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം വിഷയം ഇടപെടണം. എല്ലാ സിനിമകളും കാണാന്‍ അവസരം ഒരുക്കണം. സിനിമ വിലക്കിയത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും മന്ത്രി പറഞ്ഞു.
ലോകത്തെ സാമൂഹികാന്തരീക്ഷം, രാഷ്ട്രീയ വീക്ഷണങ്ങള്‍, മറ്റ് മൗലികമായ പ്രസക്തികള്‍ തുടങ്ങിയവ പുതിയ തലമുറയ്ക്ക് പഠിക്കാന്‍ കഴിയുന്ന വലിയ മേളയാണ് നടക്കുന്നത്. കേരളത്തിലെ സാംസ്‌കാരിക വകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ മേളയാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ മേളകളിലൊന്നാണിത്. സിനിമാ ടൂറിസത്തിന്റെ ഏറ്റവും വലിയ മേള കൂടിയാണിത്.
ലോകത്തിന്റെയും ഇന്ത്യയുടെയും വിവിധ ഭാഗങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് ആളുകളാണ് മേള കാണാനായി എത്തുന്നത്. സിനിമാ ടൂറിസത്തിലൂടെ നമ്മുടെ സമ്പദ് ഘടനയില്‍ കാതലായ മാറ്റം വരുത്താന്‍ കഴിയുന്ന സന്ദര്‍ഭത്തില്‍ എല്ലാ തരത്തിലും കേന്ദ്രം കേരളത്തെ ദ്രോഹിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇനിയാരെങ്കിലും രാജ്യാന്തര മേള കാണാന്‍ വരുമോയെന്നും മന്ത്രി സജി ചെറിയാന്‍ ചോദിച്ചു. ഐഎഫ്എഫ്‌കെയില്‍ 19 സിനിമകളാണ് അനുമതി നല്‍കാത്തതിനെത്തുടർന്ന് പ്രദർശിപ്പിക്കാൻ കഴിയാതിരുന്നത്.
Minister Saji Cherian criticized the central government's action of denying permission to films.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

