

തിരുവനന്തപുരം: ജില്ലാ കലക്ടര്‍മാരുടെ സ്ഥലംമാറ്റത്തില്‍ മന്ത്രിമാര്‍ക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയില്‍ റവന്യൂ, വ്യവസായ മന്ത്രിമാരാണ് അതൃപ്തി അറിയിച്ചിട്ടുള്ളത്. കലക്ടര്‍മാരുടെ മാറ്റം അറിഞ്ഞില്ലെന്ന് റവന്യൂമന്ത്രി പറയുന്നു. അതേസമയം കണ്ണൂര്‍ കലക്ടറായ അരുണ്‍ കെ വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറാക്കാനുള്ള തീരുമാനം അറിഞ്ഞില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു.
ചീഫ് സെക്രട്ടറിയാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് വിവരം. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണ വിധേയനായ വ്യക്തിയാണ് കലക്ടറായിരുന്ന അരുണ്‍ കെ വിജയന്‍. നവീന്‍ ബാബുവിന്റെ മരണം വിവാദമായതോടെ, അരുണ്‍ കെ വിജയനെ സ്ഥലംമാറ്റണമെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
അന്നത്തെ റവന്യൂമന്ത്രിയും, സിപിഐയും അരുണ്‍ കെ വിജയനെ മാറ്റണമെന്ന അഭിപ്രായക്കാരായിരുന്നെങ്കിലും, സിപിഎമ്മിന്റെയും മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെയും താല്‍പ്പര്യപ്രകാരം അരുണ്‍ കെ വിജയന്‍ കണ്ണൂര്‍ കലക്ടര്‍ പദവിയില്‍ തുടരുകയായിരുന്നു. പാര്‍ട്ടി എതിര്‍പ്പുമായി രംഗത്തുവന്ന, ആരോപണവിധേയനായ അരുണ്‍ കെ വിജയനെ വ്യവസായ ഡയറക്ടര്‍ പോലുള്ള സുപ്രധാന പദവിയിലേക്ക് മാറ്റിയത് വലിയ ചര്‍ച്ചയായി മാറുമെന്നും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടുന്നു.
കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ കലക്ടര്‍മാരെയാണ് സ്ഥലംമാറ്റിയത്. ഗതാഗത സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന പി ബി നൂഹിനെ ജിഎസ്ടി കമ്മീഷണറായി നിയമിച്ചു. പാട്ടീല്‍ അജിത് ഭഗവത് റാവുവിനെ ധനകാര്യ സെക്രട്ടറിയായും നിയമിച്ചു. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ രത്തന്‍ ഖേല്‍ക്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും നിയമിച്ച് ഉത്തരവ് ഇറങ്ങി. മന്ത്രിമാർ എതിർപ്പുമായി രംഗത്തു വന്ന പശ്ചാത്തലത്തിൽ സ്ഥലംമാറ്റത്തിൽ മാറ്റമുണ്ടായേക്കുമെന്നും സൂചനയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates