കൊച്ചി: എറണാകുളത്ത് രണ്ട് സംഭവങ്ങളിലായി രണ്ട് സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ബസ് ഡ്രൈവറുടേയും എതിരെ വരുന്ന വാഹനങ്ങൾക്ക് തടസമായി വാഹനം നിർത്തിയിട്ട ബസ് ഡ്രൈവറുടേയും ലൈസൻസ് ആണ് റദ്ദാക്കിയത്.
എതിരെ വരുന്ന വാഹനങ്ങൾക്ക് തടസമായി വാഹനം നിർത്തിയിട്ട സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് പത്തു ദിവസത്തേക്കാണ് റദ്ദാക്കിയത്. എറണാകുളം - കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി റെജി എന്നയാളുടെ ലൈസൻസ് ആണ് റദ്ദാക്കിയത്.
ചോറ്റാനിക്കരക്കും മുളന്തുരുത്തി പള്ളിത്താഴത്തിനുമിടയിലുള്ള റെയിൽവേ ഗേറ്റ് അടഞ്ഞു കിടന്നിരുന്ന സമയത്താണ് സംഭവം. പള്ളിത്താഴം ഭാഗത്തെ നീണ്ട വാഹനനിര വകവെക്കാതെ റെജി ബസ് ചോറ്റാനിക്കര ഭാഗത്തു നിന്നുള്ള വാഹനം കടന്നു പോവേണ്ട വഴിയിലൂടെ അലക്ഷ്യമായും അശ്രദ്ധമായും ഓടിച്ച് മറ്റു വാഹനങ്ങൾക്ക് വാഹനതടസം ഉണ്ടാക്കി എന്ന പരാതിയിലാണ് നടപടി.
യാത്രക്കാരി ഇറങ്ങും മുന്‍പേ ബസ് എടുത്തു
യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറായ വൈക്കം സ്വദേശി ജിഷ്ണു രാജിന്റെ ലൈസൻസും മോട്ടോർ വാഹന വകുപ്പ് തത്കാലികമായി റദ്ദാക്കി. ആഗസ്റ്റ് 4 മുതൽ ഒൻപതു ദിവസത്തേക്കാണ് ജിഷ്ണുവിന്റെ ലൈസൻസ് റദ്ദാക്കിയത്. വൈക്കം -ഇടക്കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവറാണ്ൽ ജിഷ്ണു.
ഈ ബസിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന യാത്രക്കാരി ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുന്നതിനു മുൻപ് തന്നെ ഇക്കാര്യം ഡ്രൈവറോട് പറഞ്ഞിരുന്നു. വാഹനം നിർത്താമെന്ന് ഡ്രൈവർ മറുപടി നൽകി. എന്നാൽ യാത്രക്കാരി ഇറങ്ങുന്നതിനിടെ വാഹനം മുൻപോട്ട് ഓടിച്ചു പോയി. അടുത്ത ദിവസം ഈ സംഭവം ചോദ്യം ചെയ്ത യാത്രക്കാരിയെ ഡ്രൈവർ അസഭ്യം പറഞ്ഞു. ഇതോടെയാണ് യുവതി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates