

കൊച്ചി: 'എറണാകുളത്തപ്പന് ഒരടി മണ്ണ്' എന്ന ക്യാംപയിനിന്റെ ഭാഗമായി സമാഹരിച്ച പണം കൊണ്ട് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം ശിവക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ നിക്ഷിപ്തമാണെന്ന് ഹൈക്കോടതി. എറണാകുളത്തപ്പൻ ക്ഷേത്രത്തിന്റെ സ്വത്ത് മുഴുവന്‍ കൈകാര്യം ചെയ്യേണ്ടത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡാണെന്നും രണ്ടംഗ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. എറണാകുളം ക്ഷേത്ര ക്ഷേമ സമിതിയുടെ കൈവശമുള്ള 1.18 ഏക്കര്‍ ഭൂമിയുടേയുള്‍പ്പെടെ ഭരണനിര്‍വഹണം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ആണെന്നും ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് വ്യക്തമാക്കി. എറണാകുളത്തപ്പന്‍ ഗ്രൗണ്ടുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് തീര്‍പ്പാക്കിയാണ് ഉത്തരവ്.
1.18 ഏക്കര്‍ ഭൂമിയിലുള്ള എറണാകുളം ക്ഷേത്ര ക്ഷേമ സമിതിയുടെ ഉടമസ്ഥാവകാശം അസാധുവായി. സ്വത്ത് ദേവസ്വം ബോര്‍ഡിന്റെ പേരില്‍ പോക്കുവരവ് ചെയ്യണം. ഇക്കാര്യം റവന്യു രേഖകളിലും, എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസ് രേഖകളിലും ചേര്‍ക്കണം. ക്ഷേത്രത്തിന്റെ പേരില്‍ ശേഖരിച്ച തുക കൃത്യമായി ഓഡിറ്റ് ചെയ്യണം. ക്രമക്കേട് കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ നിയമനടപടി ആരംഭിക്കണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.
കേസ് പരിഗണിക്കവെ ക്ഷേത്രക്ഷേമ സമിതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നിയിച്ചത്. സ്വത്തിന്റെ പകുതി ക്ഷേത്രസമിതി കൈവശം വയ്ക്കുന്നത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന്റെ പേരില്‍ മാത്രമായിരിക്കണം കരാര്‍ എന്ന് നിര്‍ദേശം നേരത്തെ തന്നെ കോടതി വ്യക്തമാക്കിയിരുന്നു. കോടതിയുടെ അനുമതിയോടെ ഫണ്ട് ശേഖരിച്ച സമിതി ട്രസ്റ്റിയുടെ സ്ഥാനത്താണുള്ളത്. നടപടികളില്‍ സുതാര്യത ഉറപ്പാക്കണം. ഫണ്ടിന്റെ വിനിയോഗം കൃത്യമായി രേഖപ്പെടുത്തപ്പെട്ടില്ല. രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന ആരോപണം ഫണ്ട് വിനിയോഗം മറയ്ക്കാന്‍ ആണെന്നും കോടതി കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates