മോന്‍സന്റെ തട്ടിപ്പ് : അനിത പുല്ലയിലിനെ വിളിച്ചു വരുത്തും ; സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

മോന്‍സന്റെ തട്ടിപ്പുമായി ബന്ധപ്പെട്ടും ഇടപാടുകള്‍ സംബന്ധിച്ചും അനിതയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍
മോന്‍സന്‍, അനിത പുല്ലയില്‍ / ടെലിവിഷന്‍ ചിത്രം
മോന്‍സന്‍, അനിത പുല്ലയില്‍ / ടെലിവിഷന്‍ ചിത്രം
Updated on
1 min read

കൊച്ചി : മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശ മലയാളി വനിത അനിത പുല്ലയിലിനെ വിളിച്ചു വരുത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. മോന്‍സന്‍ മാവുങ്കലുമായി അനിത പുല്ലയില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ മോന്‍സന്റെ തട്ടിപ്പുമായി ബന്ധപ്പെട്ടും ഇടപാടുകള്‍ സംബന്ധിച്ചും അനിതയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. 

മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതും പരിചയപ്പെടുത്തിയതും അനിത പുല്ലയിലാണ്. മോന്‍സന്‍ കേസുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ അനിത പുല്ലയില്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. മാത്രമല്ല, കേസിലെ പരാതിക്കാരെ അനിത പുല്ലയില്‍ സഹായിക്കുകയും ചെയ്തിരുന്നു. 

നിരവധി പ്രമുഖരെ മോന്‍സന് പരിചയപ്പെടുത്തിയത് അനിതയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ചെല്ലാം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അനിതയെ വിളിച്ചു വരുത്താന്‍ തീരുമാനിച്ചത്. മോന്‍സന്റെ സാമ്പത്തിക തട്ടിപ്പു കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. 

അതിനിടെ, പുരാവസ്തുക്കളുടെ മറവിലെ സാമ്പത്തിക തട്ടിപ്പിന് പുറമേ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പേരിലും മോന്‍സന്‍ നടത്തിയ ഇടപാടുകളെപ്പറ്റിയും ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്. ചേര്‍ത്തലയിലെ നൂറേക്കറില്‍ രാജ്യാന്തര മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്കായി ജീവനക്കാരെയും നിയമിച്ചിരുന്നു. സൗന്ദര്യ ചികിത്സയുടെ മറവില്‍ മോന്‍സന്‍ നടത്തിയ ആയുര്‍വേദ ചികിത്സയെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com