

തൃശൂർ: തൃശൂർ പൂരം നടത്തിപ്പിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനം. ഘടക പൂരങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്തിയത് ഒഴിവാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആർടി-പിസിആർ ടെസ്റ്റ് നടത്തിയവർക്കും കോവിഡ് വാക്സിൻ എടുത്തവർക്കും ഘടക പൂരങ്ങളിൽ പങ്കെടുക്കാം.
50 പേർക്ക് മാത്രമെ ഒരു ഘടക പൂരത്തിന്റെ ഭാഗത്തു നിന്ന് പങ്കെടുക്കാൻ കഴിയൂ എന്ന നിർദ്ദേശം പൊലീസ് നേരത്തെ മുന്നോട്ടുവച്ചിരുന്നു. ഇതേത്തുടർന്നാണ് ഘടക പൂരങ്ങളുടെ ഭാരവാഹികൾ ജില്ലാ കലക്ടറുമായി ചർച്ചയ്‌ക്കെത്തിയത്. 50 പേർക്ക് മാത്രമേ പങ്കെടുക്കാനാകൂ എന്ന നിബന്ധന മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടു. ഈ ആവശ്യം കലക്ടർ അംഗീകരിച്ചു.
ആർടി- പിസിആർ ടെസ്റ്റ് നടത്തുക, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുക, പാസെടുക്കുക എന്നീ നിലവിലുള്ള മാനദണ്ഡങ്ങൾ പാലിച്ചാൽ എത്ര പേർക്ക് വേണമെങ്കിലും ഘടക പൂരങ്ങളിൽ പങ്കെടുക്കാം എന്ന തീരുമാനമാണ് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉണ്ടായത്.
ഓരോ ഘടക പൂരങ്ങൾക്കും 200 പരിശോധനകൾ സൗജന്യമായി നടത്താമെന്നാണ് സർക്കാർ പറഞ്ഞിട്ടുള്ളതെന്ന് ചർച്ചയിൽ പങ്കെടുത്തവർ മാധ്യമങ്ങളോട് പറഞ്ഞു. എട്ട് ഘടക പൂരങ്ങളാണ് ഉള്ളത്. 1500-ൽ അധികം പേർക്ക് സൗജന്യമായി പരിശോധന നടത്തുമെന്നാണ് സർക്കാർ വാഗ്ദാനമെന്ന് ഘടക പൂരങ്ങളുടെ ഭാരവാഹികൾ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates