

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ വാസ്തുശിൽപിയും നിരവധി പ്രധാന മുസ്ലിം പള്ളികളുടെ ശിൽപിയുമായ ജി. ഗോപാലകൃഷ്ണൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കേരളത്തിനകത്തും പുറത്തുമായി നിരവധി പള്ളികൾ അദ്ദേഹം രൂപകൽപ്പന ചെയ്തിട്ടുണ്ട്. നൂറിലധികം പള്ളികളുടെ നിർമാണത്തിന് നേതൃത്വം നൽകിയ ഗോപാലകൃഷ്ണൻ 'മോസ്‌ക്‌മാൻ' എന്നാണ് അറിയപ്പെട്ടിരുന്നത്.
1961ൽ ഓടുമേഞ്ഞ പാളയം പള്ളി പുതുക്കിപ്പണിയുന്നതിൽ കെട്ടിട നിർമ്മാണ കരാറുകാരനായ പിതാവ് ഗോവിന്ദനൊപ്പം ഗോപാലകൃഷ്ണനുമുണ്ടായിരുന്നു. ബീമാപള്ളി, കടുവാപള്ളി, ആലംകോട് പള്ളി, താജ്മഹൽ മാതൃകയിൽ നിർമ്മിച്ച കരുനാഗപ്പള്ളിയിലെ മസ്ജിദ് എന്നിവ ഗോപാലകൃഷ്‌ണന്റെ മികവ് തെളിയിക്കുന്നവയാണ്.
മതസൗഹാർദത്തിന്റെ പ്രതീകമായ എരുമേലി വാവർ പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും അദ്ദേഹം മേൽനോട്ടം വഹിച്ചു. പേട്ട തുള്ളിയെത്തുന്ന അയ്യപ്പൻമാരെയും നിസ്‌കരിക്കാനെത്തുന്ന മതവിശ്വാസികളേയും ഒരുമിച്ച് ഉൾക്കൊള്ളാവുന്ന തരത്തിലാണ് രൂപകല്പന ചെയ്തത്.
മസ്ജിദുകൾക്കു പുറമെ ക്രിസ്ത്യൻ പള്ളികളും ക്ഷേത്രങ്ങളും നിർമിച്ചിട്ടുണ്ട്. ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി റോമിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ആകൃതിയിലാണ് ഗോപാലകൃഷ്‌ണൻ നിർമിച്ചത്. മസ്ജിദുകളുടെ ശില്പി എന്ന നിലയിൽ ഒട്ടേറെ ആദരവുകൾ ഏറ്റുവാങ്ങിയിട്ടുണ്ട്.
‘ഞാൻ കണ്ട ഖുർആൻ’ എന്ന ശ്രദ്ധേയമായ കൃതിയുടെ രചയിതാവാണ് ജി. ഗോപാലകൃഷ്ണൻ. മതപഠനങ്ങളെ ആസ്പദമാക്കി അദ്ദേഹം രചിച്ച ഈ ഗ്രന്ഥം ഏറെ ശ്രദ്ധയും പ്രശംസയും നേടിയിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates