'ഗൂഢാലോചനയ്ക്ക് മുന്‍കൈ എടുത്തത് മീഡിയയിലെ ചിലര്‍ തന്നെ'; അന്വേഷിക്കട്ടെയെന്ന് എംവി ഗോവിന്ദന്‍

റിപ്പോര്‍ട്ടര്‍ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വാതില്‍ തുറന്നു കയറുകയാണ്. അപ്പോള്‍ അവിടെ കെഎസ്‌യുക്കാരുണ്ട്. എല്ലാവരെയും തയാറാക്കി നിര്‍ത്തിയിരിക്കുകയാണ്
എംവി ഗോവിന്ദന്‍/ഫയല്‍
എംവി ഗോവിന്ദന്‍/ഫയല്‍
Updated on
1 min read

പാലക്കാട്: സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്ന് ഗോവിന്ദന്‍ പറഞ്ഞു.

സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ? സര്‍ക്കാരിനെയും പാര്‍ട്ടിയെയും വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നാണ് താന്‍ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. അതൊരു രാഷ്ട്രീയ പ്രക്രിയയാണ്. ഏതെങ്കിലും പാര്‍ട്ടിക്ക് അതിനെതിരെ പറയാനാവില്ല. താന്‍ പറയാത്ത ഒരു കാര്യം തന്റെ പേരില്‍ കെട്ടിച്ചമച്ചിട്ട് മറ്റുള്ളവരോട് അഭിപ്രായം ചോദിക്കുകയാണ്. 

ആരോപണം ഉന്നയിച്ചതിനല്ല, ബോധപൂര്‍വം ഒരു കേസ് ഉണ്ടാക്കിയതിനാണ് മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. കൃത്യമായ തിരക്കഥയനുസരിച്ചുള്ള കാര്യങ്ങളാണ് ആര്‍ഷോയ്‌ക്കെതിരായ ആരോപണത്തില്‍ നടന്നിട്ടുള്ളത്. റിപ്പോര്‍ട്ടര്‍ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വാതില്‍ തുറന്നു കയറുകയാണ്. അപ്പോള്‍ അവിടെ കെഎസ്‌യുക്കാരുണ്ട്. എല്ലാവരെയും തയാറാക്കി നിര്‍ത്തിയിരിക്കുകയാണ്. ഇതെല്ലാം അന്വേഷിച്ചപ്പോഴാണ് ഗൂഢാലോചനയ്ക്ക് എഫ്‌ഐആര്‍ വന്നത്. അതില്‍ അന്വേഷണം നടക്കട്ടെ. ക്രിമിനല്‍ കുറ്റങ്ങള്‍ പ്രസ്ഥാനങ്ങളുടെയോ മാധ്യമങ്ങളുടെയോ പേരില്‍ ഒഴിവാക്കപ്പെടില്ല. അങ്ങനെ ഒഴിവാക്കാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഒരു വകുപ്പുമില്ല. 

ആര്‍ഷോയ്ക്ക് എതിരായ ഗൂഢാലോചനയില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് താന്‍ പറഞ്ഞത്. അതു ശരിയായ സമീപനം തന്നെയാണ്. മീഡിയയാണ് ഗൂഢാലോചനയ്ക്ക് മുന്‍കൈ എടുത്തത്. എല്ലാവരുമില്ല, ചില ആളുകള്‍ തന്നെയാണ് അതിനു മുന്‍കൈ എടുത്തത്. അതിന് അനുസരിച്ചു തന്നെയാണ് കേസെടുത്തിട്ടുള്ളത്. അതില്‍ ഒരു തെറ്റിദ്ധാരണയും വേണ്ടെന്ന് ഗോവിന്ദന്‍ പറഞ്ഞു.

ധാര്‍ഷ്ട്യമാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ശരിയായ നിലപാട് സ്വീകരിക്കുന്നത് എങ്ങനെ ധാര്‍ഷ്ട്യമാവും. ആര്‍ജവത്തോടു കൂടിയുള്ള ഇടപെടലാണ് അത്. പാര്‍ട്ടി സെക്രട്ടറിയായിരിക്കുന്ന കാലത്തോളം ആര്‍ജവത്തോടെയുള്ള ഇടപെടല്‍ തുടരുക തന്നെ ചെയ്യുമെന്ന് ഗോവിന്ദന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com