

കണ്ണൂര്‍: കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശ ചടങ്ങില്‍ സിപിഎം നേതാക്കള്‍ പങ്കെടുത്തത് ന്യായീകരിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ക്ഷണിച്ചാല്‍ പോകുന്നത് സാമാന്യമര്യാദയുടെ ഭാഗമാണ്. ഗൃഹപ്രവേശനം നടത്തുന്നയാള്‍ പ്രതിയാണോ കോണ്‍ഗ്രസാണോ മാര്‍ക്‌സിസ്റ്റാണോ ബിജെപിയാണോ എന്ന് നോക്കിയിട്ടാണോ പോവുക?. അതൊക്കെ വലിയ പ്രശ്‌നമാക്കാന്‍ നോക്കേണ്ട. മാധ്യമങ്ങള്‍ ഓരോന്ന് ഓരോന്ന് കണ്ടുപിടിച്ച് വാര്‍ത്തയുണ്ടാക്കി കമ്യൂണിസ്റ്റ് വിരുദ്ധതയുണ്ടാക്കാന്‍ നോക്കുകയാണ്.
പാര്‍ട്ടി തള്ളിപ്പറഞ്ഞ എത്രയാളുകളുടെ കല്യാണത്തിനും വീടുകളിലും എത്ര ആളുകള്‍ പോകുന്നുണ്ട്?. നിങ്ങള്‍ക്ക് എന്തിന്റെ സൂക്കേടാണ്? നാട്ടില്‍ ഏതെങ്കിലും ഗൃഹപ്രവേശമോ, കല്യാണമോ നടക്കുന്നു, ആ കല്യാണത്തിന് പോയി, ഈ കല്യാണത്തില്‍ പങ്കെടുത്തു എന്ന് ചോദിക്കുന്നതിന്റെ കാര്യമെന്താ?. മാധ്യമപ്രവർത്തനം എന്നാല്‍ ഇമ്മാതിരി ജാള്യതയോടുകൂടിയാണോ കൈകാര്യം ചെയ്യേണ്ടത്. മാനവും മര്യാദയും വേണ്ടേ?. ചോദ്യത്തിന് മാന്യത വേണ്ടേയെന്ന് ഗോവിന്ദന്‍ ചോദിച്ചു.
നാട്ടില്‍ എന്തെല്ലാം പരിപാടി നടക്കുന്നുണ്ട്. ആ പരിപാടികളില്‍ സൗകര്യത്തിന് അനുസരിച്ച് ആളുകള്‍ പങ്കെടുക്കുകയും പങ്കെടുക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ പങ്കെടുത്തതിന്റെ പേരില്‍ ആരെയെങ്കിലും കുറ്റപ്പെടുത്താന്‍ പറ്റുമോ?. ഒരാള്‍ കൊലക്കേസില്‍ പ്രതിയായിപ്പോയി. ആ പ്രതിയുടെ ഗൃഹപ്രവേശനത്തിന് പങ്കെടുത്തതില്‍ എന്താണ് മഹാപരാധം?. എല്ലാം നെഗറ്റീവ് അല്ല. എല്ലാം പോസിറ്റീവ് ആയി ചിന്തിക്കണം. എങ്കില്‍ മാത്രമേ മനുഷ്യന് ജീവിച്ച് മുന്നോട്ടു പോകാന്‍ കഴിയൂവെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
കൊടി സുനിയുടെ പരോളിലും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. അത് മഹാപരാധമാണെന്നും അല്ലെന്നും താന്‍ പറഞ്ഞിട്ടില്ല. നമുക്ക് ഇതില്‍ ഇടപെടേണ്ട കാര്യമില്ല. പാര്‍ട്ടി നിലപാടാണ് താന്‍ പറഞ്ഞത്. ആർക്കെങ്കിലും പരോൾ നല്കുന്നതിൽ സിപിഎം ഇടപെടാറില്ല. പൊലീസ് റിപ്പോർട്ട് അവഗണിച്ചോയെന്ന് സർക്കാർ പരിശോധിക്കട്ടെ. ഒരാളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമോ, വേറൊരാളെ ശക്തമായി അവസാനിപ്പിക്കേണ്ട ഉത്തരവാദിത്തമോ ഒന്നും പാര്‍ട്ടിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
അപരാധമാണെന്നോ, മഹാപരാധമാണെന്നോ ഒരു കമന്റും പറയുന്നില്ല. കൃത്യമായ നിലപാട് അതില്‍ സ്വീകരിച്ച് പാര്‍ട്ടി മുന്നോട്ടു പോകും. പരോളും മറ്റും ജയില്‍ അധികൃതരും സര്‍ക്കാരും ചേര്‍ന്ന് നടത്തേണ്ട കാര്യങ്ങളാണ്. പരോള്‍ തടവുകാരന്റെ അവകാശമാണ്. അത് ഏതെങ്കിലും തരത്തില്‍ ഇല്ലായ്മ ചെയ്യേണ്ട കാര്യമില്ല. അത്രേയുള്ളൂ കാര്യമെന്നും ഗോവിന്ദന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates