തിരുവനന്തപുരം: തലസ്ഥാനത്തെ ചേന്തിയിൽ മുഖ്യമന്ത്രി വിഡി സതീശന്റെ വാഹനവ്യൂഹം തടഞ്ഞെന്ന കേസിൽ അറസ്റ്റിലാവുകയും പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത മുൻ ഡിസിസി അംഗം ചേന്തി അനിലിനെ പരസ്യമായി പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ എൻ പീതാംബരക്കുറുപ്പ് രംഗത്ത്. ചേന്തിയിൽ വെച്ച് ആരും മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്നും തടയാൻ ആലോചിച്ചിട്ടുപോലുമില്ലെന്നും പീതാംബരക്കുറുപ്പ് വ്യക്തമാക്കി. അവിടെ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും മുഖ്യമന്ത്രിയെ സ്വീകരിക്കാൻ കാത്തുനിന്ന കോൺഗ്രസ് പ്രവർത്തകരും അമ്മമാരുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വഴിയിൽ തടസ്സമുണ്ടാകുമെന്ന രഹസ്യ വിവരമുണ്ടായിരുന്നെങ്കിൽ റൂട്ട് തിരിച്ചുവിടേണ്ടിയിരുന്നത് പൊലീസാണ്. മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥർ തെറ്റായ വിവരങ്ങൾ നൽകിയതാവാം അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാതിരിക്കാൻ കാരണമെന്നും പീതാംബരക്കുറുപ്പ് കൂട്ടിച്ചേർത്തു.
ഏതെങ്കിലും ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് പൊലീസ് സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തടസ്സം പറഞ്ഞാൽ, പ്രാദേശിക നേതാക്കളെ ഉൾപ്പെടെ വിളിച്ച് വിവരങ്ങൾ ആരാഞ്ഞ് പരിപാടിയിൽ പങ്കെടുത്തിരുന്ന കെ. കരുണാകരന്റെ കാലഘട്ടത്തിലും താൻ പൊതുപ്രവർത്തനം നടത്തിയിട്ടുണ്ടെന്ന് പീതാംബരക്കുറുപ്പ് ഓർമ്മിപ്പിച്ചു. ചേന്തി അനിൽ ചെറുപ്പക്കാരനായ ഒരു പൊതുപ്രവർത്തകനാണെന്നും, അദ്ദേഹത്തിനെതിരെയുള്ള കേസ് ഒഴിവാക്കാനുള്ള വിശാലമനസ്കതയും ശേഷിയും മുഖ്യമന്ത്രി വി.ഡി. സതീശനുണ്ടെന്നും അനിൽ ചെയ്തതിൽ മുഖ്യമന്ത്രി ക്ഷമിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു
കഴിഞ്ഞ വെള്ളിയാഴ്ച ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിലെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ വാഹനവ്യൂഹം കൈകാണിച്ച് നിർത്തിയതിനാണ് ചേന്തി അനിലിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ അനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും, സംഭവം ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ഡിസിസി പ്രസിഡന്റ് എൻ. ശക്തനും വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates