കൊച്ചി: നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന വിചിത്ര സര്‍ക്കുലറില്‍ മാറ്റം വരുത്തി പൊലീസ്. നവ കേരള സദസ്സ് നടക്കുന്ന രണ്ടു മണിക്കൂര്‍ മാത്രം ഗ്യാസ് ഉപയോഗിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പുതിയ നിര്‍ദേശം.
നവകേരള സദസ്സ് നടക്കുന്ന ദിവസം മുഴുവന്‍ ഗ്യാസ് ഉപയോഗിക്കരുതെന്ന നിര്‍ദേശം വിവാദമായതോടെയാണ് മാറ്റത്തോടെ പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. ആലുവ ഈസ്റ്റ് പൊലീസാണ് വ്യാപാരികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്. ആലുവ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കാണ് നിര്‍ദേശം.
കച്ചവടക്കാര്‍ ഭക്ഷണം മറ്റിടങ്ങളില്‍ വച്ച് പാചകം ചെയ്തശേഷം കടയില്‍ എത്തിച്ച് വില്‍ക്കണമെന്നും സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിര്‍ദേശമെന്നുമാണ് പൊലീസ് നേരത്ത നല്‍കിയ നോട്ടിസില്‍ പറഞ്ഞിരുന്നു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി ജോലി ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കണമെന്നും പൊലീസ് നോട്ടിസില്‍ പറയുന്നു. പരിശോധനകള്‍ക്ക് ശേഷം തൊഴിലാളികള്‍ക്ക് താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് സ്റ്റേഷനില്‍ നിന്ന് നല്‍കും. അതിനായി തൊഴിലാളികള്‍ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ രേഖയും നല്‍കണം. പൊലീസ് നല്‍കുന്ന തിരിച്ചറിയില്‍ കാര്‍ഡ് ഇല്ലാത്തയാളുകളെ ഈ സ്ഥലത്ത് ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും പൊലീസ് പറയുന്നു.
ഈ മാസം ഏഴിനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള സദസ് ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ വച്ച് നടക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു പൊലീസിന്റെ വിചിത്ര നിര്‍ദേശം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
