കോഴിക്കോട്: ബാലുശ്ശേരിയിൽ നേപ്പാളി ബാലിക പീഡിപ്പിക്കപ്പെട്ട കേസിൽ നേപ്പാൾ സ്വദേശിയായ സാക്ഷിയെ കോടതിയിൽ ഹാജരാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. നേപ്പാൾ സ്വദേശിയെ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവ്.
കേസിലെ സാക്ഷി ഹാജരാകാത്തതിനെതുടർന്ന് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതായി കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജ് കമ്മീഷന് കത്ത് നൽകിയിരുന്നു. കത്തിന്മേൽ ബാലാവകാശ കമ്മീഷൻ സ്വമേധയ സ്വീകരിച്ച നടപടികൾ തീർപ്പാക്കി തുടർ നടപടികൾക്കായി ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കമ്മീഷൻ നിർദ്ദേശം നൽകി.
കേസിലെ കുട്ടിയും സാക്ഷിയും നേപ്പാൾ സ്വദേശികളാണ്. സാക്ഷി മറ്റൊരു രാജ്യക്കാരനായതിനാൽ ഇന്ത്യൻ എംബസിയുടെ സഹായത്തിന് പബ്ലിക് പ്രോസിക്യൂട്ടർക്ക് ഹർജി നൽകാം. ആവശ്യമെങ്കിൽ ഒരു പ്രത്യേക സംഘം രൂപീകരിക്കാം. ഇതര രാജ്യത്തു നിന്നോ മറ്റ് സംസ്ഥാനത്തു നിന്നോ സാക്ഷികളെ കോടതിയിൽ ലഭ്യമാക്കുന്നത് സംബന്ധിച്ച് പ്രോട്ടോകോൾ ആഭ്യന്തര സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും പുറപ്പെടുവിക്കണം.
കോടതി നിർദ്ദേശിച്ചിട്ടുള്ള ഒരു ലക്ഷം രൂപ ഇടക്കാലാശ്വാസം നൽകാൻ കോഴിക്കാട് ജില്ലാ കലക്ടറും ജില്ലാ ബാല സംരക്ഷണ ഓഫീസറും നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർ സ്വീകരിച്ച നടപടി 30 ദിവസത്തിനകം അറിയിക്കാനും കമ്മീഷൻ അംഗം ബി. ബബിത പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates