ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പുതിയ ബഫര്‍ സോണ്‍ ഭൂപടത്തിലും ആശങ്ക, മണ്ണാര്‍ക്കാട് നഗരസഭ പുറത്ത്; ഒരേ സര്‍വേ നമ്പറിലുള്ള ഭൂമി അകത്തും പുറത്തും

ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി കൊണ്ട് പ്രസിദ്ധീകരിച്ച സര്‍വേ നമ്പര്‍ ചേര്‍ത്ത പുതിയ ബഫര്‍ സോണ്‍ ഭൂപടത്തിലും പിഴവുകള്‍ എന്ന് പരാതി
Published on

തിരുവനന്തപുരം: ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി കൊണ്ട് പ്രസിദ്ധീകരിച്ച സര്‍വേ നമ്പര്‍ ചേര്‍ത്ത പുതിയ ബഫര്‍ സോണ്‍ ഭൂപടത്തിലും പിഴവുകള്‍ എന്ന് പരാതി. പാലക്കാട് പറമ്പിക്കുളത്ത് ഒരേ സര്‍വേ നമ്പറിലുള്ള ഭൂമി ബഫര്‍ സോണിന് അകത്തും പുറത്തും രേഖപ്പെടുത്തിയതായാണ് പരാതിയില്‍ പറയുന്നത്. 570 ആണ് സര്‍വേ  നമ്പര്‍.

 സൈലന്റ് വാലിക്ക് പകരം ഭൂപടത്തില്‍ തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ പടം നല്‍കി എന്നതാണ് മറ്റൊരു പരാതി. കുട്ടമ്പുഴ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവരും പരാതി ഉന്നയിച്ചിട്ടുണ്ട്. പരാതി ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ സൈലന്റ് വാലിയുടെ കൃത്യമായ ഭൂപടം അപ്‌ഡേറ്റ് ചെയ്തു. അതിനിടെ ബഫര്‍ സോണ്‍ ഭൂപടത്തില്‍ നിന്ന് മണ്ണാര്‍ക്കാട് നഗരസഭയെ ഒഴിവാക്കിയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഇന്ന് വൈകീട്ടാണ് സര്‍വേ നമ്പര്‍ ചേര്‍ത്ത പുതിയ ബഫര്‍ സോണ്‍ ഭൂപടം വനംവകുപ്പ് പ്രസിദ്ധീകരിച്ചത്. ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള ഭൂപടമാണ് പ്രസിദ്ധീകരിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. ഭൂപടത്തില്‍ അവ്യക്തതയോ, പിഴവുകളോ കണ്ടെത്തുകയാണെങ്കില്‍ അടുത്ത മാസം ഏഴിനുള്ളില്‍ പരാതി നല്‍കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്നലെയാണ് കരട് ഭൂപടം പുറത്തിറക്കിയത്. ഇതില്‍ അപാകതകള്‍ ഉണ്ടെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍വേ നമ്പര്‍ ചേര്‍ത്ത ബഫര്‍സോണ്‍ ഭൂപടം പ്രസിദ്ധീകരിച്ചത്.

അതിനിടെ, വിദഗ്ധ സമിതിയുടെ കാലാവധി നീട്ടി. ഫെബ്രുവരി 28 വരെയാണ് നീട്ടിയത്. വിദഗ്ധ സമിതിയുടെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ബഫര്‍ സോണിന്റെ ആഘാതം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായാണ് വിദഗ്ധ സമിതിക്ക് രൂപം നല്‍കിയത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം വനംവകുപ്പ് തയ്യാറാക്കിയ ഉപഗ്രഹ സര്‍വ്വേയില്‍ കടന്നുകൂടിയിരിക്കുന്ന പാകപ്പിഴകള്‍ ചൂണ്ടിക്കാണിക്കുക എന്നതാണ് വിദഗ്ധ സമിതിയുടെ കര്‍ത്തവ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com